അഗസ്ത്യാര്‍കൂടത്തിന്‍റെ നെറുകയില്‍ തൊടാന്‍ സ്ത്രീകളും; രജിസ്ട്രേഷന്‍റെ ആദ്യദിനം വന്‍ പ്രതികരണം

By Web TeamFirst Published Jan 5, 2019, 8:16 PM IST
Highlights

നെയ്യാർ വന്യമൃഗസങ്കേതത്തിന്റെ ഭാഗമായ അഗസ്ത്യാർകൂടം സന്ദർശിക്കാൻ പരമ്പരാഗതമായി സ്ത്രീകളെ അനുവദിച്ചിരുന്നില്ല. ഇതിനെതിരേ സ്ത്രീ കൂട്ടായ്മകളുടെ നിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടാക്കിയത്

തിരുവനന്തപുരം: ശബരിമലയ്ക്ക് പിന്നാലെ അഗസ്ത്യാര്‍കൂട യാത്രയ്ക്കും രജിസ്റ്റര്‍ ചെയ്ത് സ്ത്രീകള്‍ ഒരുങ്ങുന്നു. രജിസ്ട്രേഷന്‍ തുടങ്ങിയ ഇന്ന് സ്ത്രീകളടക്കം 4,100 പേര്‍ യാത്രയ്ക്കായി രജിസ്റ്റര്‍ ചെയ്തു. രാവിലെ 11 മണിക്ക് തുടങ്ങിയ രജിട്രേഷന്‍ ഒരു മണിയോടെ അവസാനിച്ചു.

ശബരിമല യുവതീപ്രവേശനം വലിയ ചർച്ചയായിരിക്കെയാണ് അഗസ്ത്യാർകൂടത്തിൻറെ നെറുകയിലേക്ക് കയറാന്‍ സ്ത്രീകള്‍ ഒരുങ്ങുന്നത്. നെയ്യാർ വന്യമൃഗസങ്കേതത്തിന്റെ ഭാഗമായ അഗസ്ത്യാർകൂടം സന്ദർശിക്കാൻ പരമ്പരാഗതമായി സ്ത്രീകളെ അനുവദിച്ചിരുന്നില്ല.

ഇതിനെതിരേ സ്ത്രീ കൂട്ടായ്മകളുടെ നിയമപോരാട്ടമാണ് ഹൈക്കോടതിയുടെ അനൂകൂല ഉത്തരവിനിടാക്കിയത്. ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ വനം വകുപ്പ് വിഞ്ജാപനം ഇറക്കിയിരുന്നു. 14 വയസ്സിന് മുകളിൽ പ്രായവും കായികകക്ഷമതയുമുള്ള ആർക്കുവേണമെങ്കിലും അപേക്ഷിക്കാമെന്ന് വിജ്ഞാപനത്തിലുണ്ട്.

സന്ദർശകരോട് വിവേചനം പാടില്ലെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. അതിനാലാണ് സ്ത്രീകൾക്ക് പ്രത്യേക പരിഗണന നൽകാനാവില്ലെന്ന നിലപാട് സ്വീകരിച്ചതെന്ന് തിരുവനന്തപുരം ജില്ലാ വൈൽഡ് ലൈഫ് വാർഡൻ ഷാജികുമാർ പറഞ്ഞു. എന്നാല്‍ സ്ത്രീകൾ വരുന്ന പശ്ചാത്തലത്തിൽ യാത്ര തുടങ്ങുന്ന ബോണക്കാടും ബേസ് ക്യാമ്പായ അതിരുമലയിലും ഫോറസ്റ്റിന്‍റെ വനിതാ ഗാർഡുമാർ ഉണ്ടാകും.

അഗസ്ത്യാര്‍കൂടം ക്ഷേത്രംകാണിക്കാര്‍ ട്രസ്റ്റ് സ്ത്രീകളെത്തുന്നതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ജനുവരി 14 മുതല്‍ മാര്‍ച്ച് ഒന്നുവരെയാണ് അഗസ്ത്യാര്‍കൂട യാത്ര. ഒരുദിവസം നൂറുപേർക്ക് മാത്രമേ പ്രവേശനം നൽകൂ. ഒരാൾക്ക് ആയിരം രൂപയാണ് പ്രവേശന ഫീസ്. 

click me!