എറണാകുളം ആലുവ ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് 13ഓളം പേര്‍ വളഞ്ഞിട്ട് തല്ലിയതെന്ന് മര്‍ദനമേറ്റ ജോജി. ജോലിക്ക് പോകാൻ പോലും കഴിയാത്ത വിധം ശരീരമാസകലം ജോജിക്ക് പരിക്കേറ്റു.
എറണാകുളം: എറണാകുളം ആലുവ ചുണങ്ങംവേലിയിൽ ബാറിനുള്ളിൽ വെച്ച് യാതൊരു പ്രകോപനവുമില്ലാതെയാണ് 13ഓളം പേര്‍ വളഞ്ഞിട്ട് തല്ലിയതെന്ന് മര്‍ദനമേറ്റ ജോജി. ജോലിക്ക് പോകാൻ പോലും കഴിയാത്ത വിധം ശരീരമാസകലം ജോജിക്ക് പരിക്കേറ്റു. അക്രമികള്‍ കൂട്ടത്തോടെ വളഞ്ഞിട്ട് തല്ലിയ ജോജി ജോണിന്‍റെ നട്ടെല്ലിനടക്കം ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ശരീരമാസകലം ചതവുകളുണ്ടെന്നും ഇടിവള കൊണ്ടും ബിയര്‍ കുപ്പികൊണ്ടുമെല്ലാം ക്രൂരമായി മര്‍ദിച്ചെന്നും ജോജി പറഞ്ഞു. ഇതിനിടെ, യുവാവിനെ ആളുമാറി മർദ്ദിച്ച സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. ആക്രമണവുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മര്‍ദനമേറ്റ ജോജി സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
പത്ത് പതിമൂന്ന് പേർ ചേർന്ന് ഒരാളെ വളഞ്ഞിട്ട് തല്ലുന്ന ദൃശ്യമാണ് പുറത്തുവന്നത്. ചുണങ്ങംവേലിയിലെ വി കെ എൻ ഇൻ ബാറിന്‍റെ പാർക്കിംഗ് ഏരിയയിൽ ഈ മാസം പത്താം തീയതി രാത്രി 9.30 നാണ് സംഭവം. ചൂണ്ടി സ്വദേശിയായ ജോജി ജോണിനെയാണ് യാതൊരു മുൻപരിചയവുമില്ലാത്തവര്‍ ചേര്‍ന്ന് ക്രൂരമായി തല്ലിച്ചതച്ചത്. പതിനഞ്ചു വയസുള്ള മകനൊപ്പം ബാറിൽ എത്തിയ മറ്റൊരാളുമായി അക്രമി സംഘം വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇത് കയ്യാങ്കളിയിലേക്ക് നീങ്ങി. ഇതിനിടയിൽ ജോജിയെ ആളുമാറി മർദ്ദിക്കുകയായിരുന്നു. വെല്‍ഡിംഗ് തൊഴിലാളിയായ ജോജിക്ക് രണ്ട് മാസത്തേക്ക് ജോലിക്കു പോകാന്‍ പോലും കഴിയാത്ത വിധം ദേഹമാസകലം പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പുഷ്പനഗര്‍ സ്വദേശികളായ ഉണ്ണി,വിഷ്ണു,ഉജ്വല്‍,സുല്‍ഫിക്കര്‍,ഫിറോസ് എന്നിവര്‍ക്കെതിരെയും കണ്ടാലറിയുന്ന മറ്റ് എട്ടു പേര്‍ക്കെതിരെയും കേസെടുത്തു. ഇവരിൽ അഞ്ചു പേര്‍ റിമാന്‍ഡിലാണ്. പ്രായപൂര്‍ത്തിയാകാത്തൊരാളും അക്രമി സംഘത്തിലുണ്ടായിരുന്നെന്നാണ് വിവരം.


