
ഹാരിസണ്‍, ടാറ്റ ഉള്‍പ്പെടെ തോട്ടങ്ങള്‍ തിരിച്ചുപിടിക്കുന്ന കേസുകളില്‍ നിര്‍ണായക പങ്ക് വഹിച്ച അഭിഭാഷകയാണ് സുശീല ആര്‍ ഭട്ട്. ഇവരുടെ ഇടപെടലിനെ തുടര്‍ന്നാണ് ഈ ഭൂമി ഏറ്റെടുക്കാന്‍ സ്‌പെഷ്യല്‍ ഓഫിസും സ്‌പെഷ്യല്‍ ഓഫിസറേയും കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ചത്. ഇതടക്കം കയ്യേറിയ ഭൂമി ഏറ്റെടുക്കാന്‍ നോട്ടീസ് നല്‍കി നടപടികള്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോഴാണ് അഭിഭാഷകയെ മാറ്റിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുശീല ഭട്ട് ഉള്‍പ്പെടെ 15 സര്‍ക്കാര്‍ സെപെഷ്യല്‍ പ്ലീഡര്‍മാരെ മാറ്റാന്‍ തീരുമാനിച്ചത്. ഇത് ഹൈക്കോടതിയില്‍ നിലവിലുള്ള കേസുകള്‍ക്ക് തിരിച്ചടിയാകുമെന്ന ആശങ്കയുണ്ട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പ്രത്യേക ഉത്തരവിറക്കിയാണ് കേസുകളുടെ ചുമതല സുശീല ആര്‍ ഭട്ടിന് സര്‍ക്കാര്‍ നല്‍കിയത്. ഈ ഉത്തരവ് തന്നെ പിന്‍വലിച്ചാണ് അഭിഭാഷകയെ മാറ്റിയത്. വനം വകുപ്പിന്‍റെ പ്രധാനപ്പെട്ട കേസുകളും സുശീല ആര്‍ ഭട്ട് കൈകാര്യം ചെയ്തിട്ടുണ്ട്. റവന്യു, വനം കേസുകള്‍ സുശീല ആര്‍ ഭട്ടിനെ ഏല്‍പിക്കണമെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമസഭയില്‍ ഭരണ പ്രതിപക്ഷ ഭേദമന്യേ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എം.എല്‍ സജീവന്‍, കെ സന്ദേശ് രാജ എന്നിവരെയാണ് റവന്യു വകുപ്പിന്‍റെ സ്‌പെഷ്യല്‍ പ്ലീഡര്‍മാരായി നിയമിച്ചിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam