
ദില്ലി: ഭര്‍ത്താവിനെ കാണണമെന്ന് ആവശ്യപ്പെട്ട ഹാദിയയെ വിലക്കാതെ കോടതി. ഹാദിയ സ്വതന്ത്രയാണെന്നും ഇപ്പോള്‍ പഠനമാണ് മുന്നിലുള്ളതെന്നും പറഞ്ഞ കോടതി സേലത്ത് കോളേജിലെത്തിയാല്‍ ആരെ വേണമെങ്കിലും കാണാമല്ലോ എന്നായിരുന്നു കോടതിയുടെ മറുപടി. എല്ലാ അര്‍ത്ഥത്തിലും ഹാദിയ സ്വതന്ത്രയാണെനന്ന് വ്യക്തമാക്കുന്നതായിരുന്നു കോടതി വിധി.
സുപ്രീം കോടതിയില്‍ സ്വാതന്ത്ര്യം വേണമെന്ന് ഉറക്കെ പ്രഖ്യാപിച്ച ഹാദിയയ്ക്ക് പഠിക്കാന്‍ കോടതി അനുമതി നല്‍കുകയായിരുന്നു. അതേസമയം സേലത്ത് ഡോക്ടര്‍ പഠനം പൂര്‍ത്തിയാക്കാമെന്ന് കോടതി പറയുമ്പോഴും ഭര്‍ത്താവിനെ ലോക്കല്‍ ഗാര്‍ഡിയനാക്കാന്‍ കോടതി തയ്യാറായിട്ടില്ല.
സര്‍ക്കാര്‍ ചെലവില്‍ പഠിക്കാന്‍ താത്പര്യമുണ്ടോ എന്ന ചോദ്യത്തിന് തന്റെ ഭര്‍ത്താവിന് തന്നെ പഠിപ്പിക്കാനുള്ള ചെലവ് വഹിക്കാന്‍ കഴിയുമെന്നായിരുന്നു ഹാദിയയുടെ മറുപടി. എന്നാല്‍ ഇത് അംഗീകരിക്കാതിരുന്ന കോടതി കേരള സര്‍ക്കാരിനാണ് ഹാദിയയുടെ പഠന ചെലവ് വഹിക്കാനുള്ള ചുമതല നല്‍കിയിരിക്കുന്നത്. ഭര്‍ത്താവിനെ ലോക്കല്‍ ഗാര്‍ഡിയനാക്കാന്‍ തയ്യാറാകാതിരുന്ന കോടതി പകരം സര്‍വ്വകലാശാല ഡീനിനാണ് ഹാദിയയുടെ സംരക്ഷണ ചുമതല നല്‍കിയത്.
എന്നാല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടത് പോലെ വിവാഹം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും കോടതിയില്‍നിന്ന് ഉണ്ടായിട്ടില്ല. തല്‍സ്ഥിതിയ്ക്ക് ഹാദിയ ഇനി ഭര്‍ത്താവിനെ കാണുന്നത് പൊലീസിനോ മറ്റുള്ളവര്‍ക്കോ വിലക്കാനാകില്ല.
ഹാദിയ ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പമോ പിതാവ് അശോകനൊപ്പമോ പോകേണ്ടതില്ലെന്നും പൂര്‍ണ ഡോക്ടറാകണമെന്നും കോടതി വ്യക്തമാക്കി. ഹാദിയയെ ഇനി ഹോസ്റ്റലിലേക്ക് മാറ്റും. ഇതിന് വേണ്ട സൗകര്യങ്ങളൊരുക്കാന്‍ കോളേജിനോട് ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam