
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പെയ്തത് കനത്ത മഴ. ഇതിനെ തുടർന്ന് വിവിധ ഡാമുകളിലെ ജലനിരപ്പ് ഉയരുകയാണ്. ഇതുവരെ 27 ഡാമുകളിലെ ഷട്ടറുകളാണ് തുറന്നത്. ഡാമുകളിലെ ഉയരുന്ന ജലനിരപ്പ് വീണ്ടും സംസ്ഥാനത്ത് വീണ്ടും ആശങ്ക ഉയർത്തുകയാണ്.
ഇടുക്കിയിലെ ഷട്ടറുകളെല്ലാം വീണ്ടും തുറന്നു
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ അഞ്ച് ഷട്ടറുകളും വീണ്ടും തുറന്നു. വൈകീട്ട് ആറ് മണിയോടെയാണ് എല്ലാ ഷട്ടറുകളും തുറന്നത്. ജലനിരപ്പ് കുറഞ്ഞതിനെ തുടർന്ന് ഇന്നലെ ഏഴ് മണിക്ക് ഒന്ന്, അഞ്ച് ഷട്ടറുകൾ അടച്ചിരുന്നു. ഇന്ന് രാവിലെ 11 മണിയോടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവിലും കുറവ് വരുത്തി. സെക്കന്‍റിൽ നാലര ലക്ഷം ലിറ്ററെന്നത് മൂന്ന് ലക്ഷമാക്കിയാണ് കുറച്ചത്. ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് രാവിലെ മഴ മാറിനിന്നെങ്കിലും നീരൊഴുക്ക് കുറഞ്ഞിരുന്നില്ല. നീരൊഴുക്ക് ഉച്ചയോടെ കുറയുമെന്നായിരുന്നു അധികൃതരുടെ പ്രതീക്ഷ. എന്നാൽ ഉച്ചയ്ക്ക് ശേഷം വൃഷ്ടിപ്രദേശത്ത് കനത്ത മഴ വീണ്ടും തുടങ്ങി. ഇതോടെ ജലാശയത്തിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. ഇതോടെയാണ് വീണ്ടും ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്. നിലവിൽ സെക്കന്‍റിൽ ആറ് ലക്ഷം ലിറ്റർ വെള്ളമാണ് ഒഴുക്കിവിടുന്നത്. പെരിയാറിലെ ജലനിരപ്പ് ഉയരുമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ ഡാം തുറന്നേക്കും
മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുന്നത് ആശങ്ക ഉയർത്തുന്നുണ്ട്. 138 അടിയിലെത്തിയാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. ഡാം തുറന്നേക്കുമെന്ന് പരിസരവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നിലവിൽ 137.40 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. വൃഷ്ടിപ്രദേശത്ത് പെയ്യുന്ന കനത്ത മഴയാണ് ജലനിരപ്പ് ഉയരാൻ കാരണം. വെള്ളം ഉയരുന്ന സാഹചര്യത്തിൽ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയേക്കുമെന്നാണ് പ്രതീക്ഷ. മുല്ലപ്പെരിയാറിൽ നിന്ന് വൈഗ അണക്കെട്ടിലേക്കാണ് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത്. പക്ഷെ വൈഗ അണക്കെട്ടും ഏതാണ്ട് നിറഞ്ഞ അവസ്ഥയിലാണ്. ഈ സാഹചര്യത്തിൽ കൂടുതൽ വെള്ളം കൊണ്ടുപോകാൻ തമിഴ്നാട് താത്പര്യം കാണിക്കുന്നില്ലെന്നാണ് റിപ്പോർട്ട്.
സുപ്രീം കോടതി വിധി അനുസരിച്ച് 142 അടിയാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ ശേഖരിക്കാൻ കഴിയുന്ന വെള്ളത്തിന്‍റെ അളവ്. 136 അടി എത്തിയപ്പോൾ ആദ്യജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 142 അടിയിലേക്കെത്താൻ ഇനിയും സമയം വേണമെന്നും അതുകൊണ്ട് തന്നെ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം.
മൂന്നാർ ഒറ്റപ്പെട്ടു
മാട്ടുപ്പെട്ടി ഡാമിന്‍റെ ഷട്ടറുകൾ തുറന്നതോടെ മൂന്നാർ ഒറ്റപ്പെട്ട അവസ്ഥയിലാണ്. മൂന്നാർ ദേശിയപാത വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. മുതിരപ്പുഴയാർ കരകവിഞ്ഞൊഴുകുകയാണ്. പഴയ മൂന്നാറിൽ വെള്ളം ഉയർന്നതിനെ തുടർന്ന് ഗതാഗതം സ്തംഭിച്ചു. മൂന്നാർ നഗരത്തിലും വെള്ളം കയറി. മൂന്നാറിൽ നിന്ന് മാട്ടുപ്പെട്ടിയിലേക്ക് പോകുന്ന വഴിയിലെ പല കടകളിലും വെള്ളം കയറിയിട്ടുണ്ട്. നിലവിൽ മാട്ടുപ്പെട്ടി ഡാമിലെ രണ്ട് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. വേണ്ടിവന്നാൽ മൂന്നാമത്തെ ഷട്ടർ തുറക്കുമെന്നാണ് അറിയിപ്പ്.
ബാണാസുരസാഗറിലും ജലനിരപ്പുയരുന്നു
ബാണാസുരസാഗറിലെ ജലനിരപ്പുയരുന്നത് വയനാട്ടിലും പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. ഇപ്പോൾ തന്നെ ജില്ലയുടെ പല മേഖലകളും വെള്ളത്തിനടിയിലാണ്. ബാണാസുര സാഗറിൽ നിന്ന് സെക്കന്‍റിൽ മൂന്ന് ലക്ഷം ലിറ്റർ വെള്ളം ഒഴുക്കിവിടാനാണ് ഇപ്പോഴത്തെ തീരുമാനം. ഘട്ടംഘട്ടമായി ഷട്ടറുകൾ മൂന്ന് മീറ്റർ വരെ ഉയർത്താനാണ് തീരുമാനം. ഡാമിന്‍റെ ചരിത്രത്തിലാദ്യമായാണ് ഷട്ടറുകൾ ഇത്രയും ഉയർത്തുന്നത്. മഴ തുടരുന്ന സാഹചര്യത്തിൽ കർണാടകത്തിലെ ബീച്ചനഹള്ളി ഡമും വീണ്ടും തുറന്നേക്കും. ഇത് വയനാട്ടിൽ നിന്ന് മൈസൂരിലേക്കുള്ള ഗതാഗതത്തെയും ബാധിക്കും.
ശബരിമല ഒറ്റപ്പെട്ടു
പമ്പാ നദിയിലെ വിവിധ അണക്കെട്ടുകൾ തുറന്നതിനെ തുടർന്ന് ശബരിമല ഒറ്റപ്പെട്ട അവസ്ഥയിലാണ്. പമ്പ നദി കുതിച്ചൊഴുകുകയാണ്. ത്രിവേണി ഇപ്പോഴും വെള്ളത്തിനടിയിലാണ്. പമ്പ നദിക്ക് കുറുകെയുള്ള രണ്ട് പാലങ്ങളും വെള്ളത്തിനടിയിലാണ്. പമ്പയിലെ ജലനിരപ്പ് ഉയർന്ന് നിൽക്കുന്നതിനാൽ തന്ത്രി ഉൾപ്പെടെയുള്ളവരെ മറ്റ് വഴികളിലൂടെയാണ് സന്നിധാനത്തേക്ക് കൊണ്ടുപോയത്.
പെരിങ്ങൽക്കുത്ത് ഡാമിന്‍റെ അഞ്ച് ഷട്ടറുകളും തുറന്നിരിക്കുകയാണ്. പീച്ചി ഡാമിന്‍റെ ഷട്ടർ 12 ഇഞ്ച് കൂടി ഉയർത്തിയിട്ടുണ്ട്. തിരുവനന്തപുരം നെയ്യാർ അണക്കെട്ടിന്‍റെ നാലു ഷട്ടറുകളും തുറന്നിരിക്കുകയാണ്.
ന്യൂനമർദ്ദത്തിന്‍റെ ഫലമായി ശനിയാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. നിലവിലെ അവസ്ഥയിൽ മഴ തുടർന്നാൽ ഡാമുകളിലെ ജലനിരപ്പ് വീണ്ടും ഉയർന്നേക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam