
തിരുവനന്തപുരം: കേരളം ഇതുവരെ നേരിടാത്ത പ്രതിസന്ധികളാണ് പ്രളയക്കെടുതി മൂലമുണ്ടായിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനോടൊപ്പം രക്ഷപ്പെടുത്തിയവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കാണ് മാറ്റിപ്പാര്‍പ്പിക്കുന്നത്. ഇന്നത്തെ കണക്കനുസരിച്ച് രണ്ട് ലക്ഷത്തില്‍പ്പരം ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നതെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
ഇവിടേക്ക് ആവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍ സംവിധാനങ്ങളും മറ്റ് സന്നദ്ധരായി രംഗത്ത് വന്നവരും. ഇങ്ങനെ ഭക്ഷണസാധനങ്ങളും മറ്റുമായി നിരത്തുകളിലൂടെ അനേകം വാഹനങ്ങള്‍ പായുന്നുണ്ട്. ഇങ്ങനെ അവര്‍ പായുമ്പോള്‍, നിരത്തിലൂടെ പോകുന്ന മറ്റ് വാഹനങ്ങള്‍ അവരെ വേഗം കടത്തിവിടാനുള്ള സഹായങ്ങള്‍ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകുന്ന വാഹങ്ങളുടെ മുന്നില്‍ അത് വ്യക്തമാക്കുന്ന തരത്തിലുള്ള അടയാളങ്ങള്‍ പതിച്ചിട്ടുണ്ടാകും. അങ്ങനെ എത്തുന്ന വാഹനങ്ങളെ കടത്തിവിടാനും അവര്‍ക്ക് വേഗം ക്യാമ്പുകളില്‍ എത്താനുമുള്ള സംവിധാനം ഒരുക്കണമെന്നാണ് നിര്‍ദേശം. നാല് ജില്ലകളിലാണ് ഗുരുതരമായ സ്ഥിതിവിശേഷം തുടരുന്നതെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂര്‍, ജില്ലകളിലാണ് പ്രധാന പ്രശ്നം. ഈ ജില്ലകളില്‍ ആയിരക്കണക്കിന് ആളുകള്‍ ഒറ്റപ്പെട്ട് കഴിയുകയാണ്. അവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുന്നു. കേന്ദ്രസേന, സംസ്ഥാന ഉദ്യോഗസ്ഥരും ഒത്തുചേർന്നുള്ള രക്ഷാപ്രവർത്തനമാണ് നടക്കുന്നത്. ഓരോ പ്രദേശത്തുള്ള സന്നദ്ധപ്രവർത്തകരും ഇവരോടൊപ്പം ചേരുന്നുമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam