
കേട്ടുകേള്‍വിയില്ലാത്ത ഇംഗ്ലീഷ് വാക്കുകള്‍ ഇന്ത്യക്കാര്‍ക്ക് സമ്മാനിക്കുന്ന ഒരാളാണ് തിരുവനന്തപുരം എംപി ശശി തരൂര്‍. 'ഫ്ലോക്സിനോസിനിഹിലിപിലിഫിക്കേഷന്‍' (floccinaucinihilipilification) എന്ന തരൂരിന്‍റെ ഏറ്റവും പുതിയ പ്രയോഗം കേട്ട് ഡിക്ഷണറി തിരയുകയാണ് ഒട്ടുമിക്ക ആളുകളും. തരൂര്‍ ഉപയോഗിച്ച് നിമിഷങ്ങൾക്കകം ഈ വാക്ക് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറി കഴിഞ്ഞു.
തരൂര്‍ ഉപയോഗിച്ച 29 അക്ഷരങ്ങളുള്ള ആ വാക്ക് അത്ര ചില്ലറക്കാരനല്ല. തരൂരാണ് ആദ്യം പരിചയപ്പെടുത്തുന്നതെങ്കിലും ഈ വാക്കിന്‍റെ ക്രെഡിറ്റ് ബ്രിട്ടീഷ് പാര്‍ലമെന്‍റിനാണ്. 2012 ഫെബ്രുവരി 24ന് ബ്രിട്ടീഷ് പാര്‍ലമെന്‍റിലാണ് ഈ വാക്ക് ആദ്യമായി പ്രയോഗിക്കപ്പെട്ടത്. എംപി ജേക്കബ് റീസ് മോഗ് ആയിരുന്നു വാക്ക് ആദ്യം പ്രയോഗിച്ചത്. മൂല്യമോ പ്രാധാന്യമോ ഇല്ലാതെ തള്ളിക്കളയുന്ന സ്വഭാവം അല്ലെങ്കില്‍ പ്രവൃത്തി എന്നാണ് വാക്കിന്‍റെ അര്‍ഥം. ബ്രിട്ടീഷ് പാര്‍ലമെന്‍റ് നടപടിക്രമങ്ങളുടെ ഔദ്യോഗിക രേഖയായ ഹന്‍സാഡില്‍ ഉപയോഗിക്കപ്പെട്ട ഏറ്റവും ദൈര്‍ഘ്യമേറിയ വാക്കാണിത്. ലക്‌സംബര്‍ഗിലെ യൂറോപ്യന്‍ നീതിന്യായ കോടതിയിലെ അഴിമതികള്‍ ഉയര്‍ത്തിക്കാട്ടാന്‍ ആ വാക്കിന്റെ പ്രയോഗം സഹായിച്ചെന്നാണ് ജേക്കബ് റീസ് പിന്നീട് പ്രതികരിച്ചത്. അതേസമയം മനപ്പൂര്‍വമല്ല, ആ സാഹചര്യത്തില്‍ ആ വാക്ക് മനസിലേക്ക് വരികയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ചുള്ള തന്‍റെ പുതിയ പുസ്തകത്തിന്‍റെ പ്രകാശനവുമായി ബന്ധപ്പെട്ട ട്വീറ്റിലാണ് ഉച്ചരിക്കാന്‍ പ്രയാസമുള്ള ഈ വാക്ക് തരൂര്‍ ഉപയോഗിച്ചത്. My new book, THE PARADOXICAL PRIME MINISTER, is more than just a 400-page exercise in floccinaucinihilipilification എന്നാണ് തരൂരിന്‍റെ ട്വീറ്റ്. മൂല്യമോ പ്രാധാന്യമോ ഇല്ലാതെ തള്ളിക്കളയുന്ന സ്വഭാവത്തിന്‍റെയോ അല്ലെങ്കില്‍ പ്രവൃത്തിയുടേയോ വിനിമയമാണ് പുതിയ പുസ്തകമായ ദ പാരഡോക്സിക്കല്‍ പ്രൈം മിനിസ്റ്റര്‍. അതിന്‍റെ പ്രീ ബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്നുമായിരുന്നു ട്വീറ്റിന്‍റെ പൂര്‍ണരൂപം. ട്വീറ്റ് പുറത്തുവന്നതിന് പിന്നാലെ വ്യാപകമായ ട്രോളുകളും എത്തിത്തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam