
കൊച്ചി: ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളെ വരുന്ന ശനിയാഴ്ച മുതൽ ബഹിഷ്കരിക്കുമെന്ന് കൊച്ചിയിലെ ഹോട്ടൽ ഉടമകളുടെ സംഘടന. ഹോട്ടൽ മെനുവിലെ വിലയ്ക്ക് ഭക്ഷണം ലഭ്യമാക്കുകയും, ആപ്പുകൾക്കുള്ള കമ്മീഷനിൽ ഇളവ് നൽകിയാലും മാത്രമെ ഇനി സഹകരിക്കൂ എന്നാണ് നിലപാട്. സംഘടനയുടെ നേതൃത്വത്തിൽ പുതിയൊരു ആപ്പ് രൂപീകരിക്കാനാണ് ഹോട്ടൽ ഉടമകളുടെ തീരുമാനം.
കൊച്ചി നഗരത്തിൽ പ്രതിദിനം 25,000 പേർ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പിലൂടെ ഭക്ഷണം വീടുകളിലേക്ക് എത്തിക്കുന്നു എന്നാണ് കണക്ക്. 40 മുതൽ 50 ലക്ഷം രൂപ വരെയുള്ള കച്ചവടമാണ് ഓൺലൈൻ ശൃംഖലയുമായി ബന്ധിപ്പിച്ച 200 ഹോട്ടലുകളിൽ നടക്കുന്നത്. കച്ചവടം പൊടി പൊടിക്കുമ്പോഴും ഹോട്ടലുടമകൾ ഹാപ്പിയല്ല. ഹോട്ടൽ മെനുവിനേക്കാളും വൻവിലക്കുറവിലാണ് ഓൺലൈൻ ആപ്പുകളിൽ ഭക്ഷണവില.ഹോട്ടലുകളിൽ നിന്ന് 30 ശതമാനം വരെയാണ് ഓൺലൈൻ ആപ്പുകൾ കമ്മീഷൻ ഈടാക്കുന്നത്. ഇത് സഹിച്ച് ഹോട്ടൽ വ്യവസായം മുന്നോട്ട് പോകില്ലെന്ന് കേരള ഹോട്ടൽ ആന്‍റ് റസ്റ്റൻൻഡ് അസ്സോസിയേഷൻ പറയുന്നു.ആപ്പുകളുടെ വരവോടെ ഹോട്ടലുകളിൽ വന്ന് ഭക്ഷണം കഴിക്കുന്നവരുടെ എണ്ണം കുത്തനെ ഇടിയുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു.
ഊബർ ഊറ്റ്സ്,സ്വിഗ്ഗി, സൊമാറ്റോ എന്നീ കമ്പനികളാണ് കൊച്ചിയിൽ വിതരണത്തിനായി രംഗത്തുള്ളത്. മുഴുവൻ സമയവും, പാർട്ട് ടൈമായും ഇതിൽ ജോലിയെടുക്കുന്ന നൂറുക്കണക്കിന് പേരെ പുതിയ നീക്കം പ്രതികൂലമായി ബാധിക്കും. സ്വന്തം നിലയ്ക്ക് ഡെലിവറി ആപ്പുകൾ വികസപ്പിക്കുമെന്ന് ഹോട്ടലുടമകളുടെ സംഘടന പറയുന്നു.ആദ്യഘട്ടത്തിൽ ഓൺലൈൻ ആപ്പുകൾ വഴി ഓർഡർ എടുക്കാതെ ഹോട്ടലുകൾ നേരിട്ട് ഡെലിവറി നടത്തുന്ന രീതി കൂടുതൽ സജീവമാക്കാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam