
കോട്ടയം: ബൈക്കിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ 60 വയസ്സുകാരൻ ഉൾപ്പെടെ 4 പേർ പാലാ പോലീസിന്റെ പിടിയിലായി. പൊലീസ് അന്വേഷണം തുടങ്ങിയതോടെ മുങ്ങിയ പ്രതികളെ ചെന്നെയിൽ നിന്നാണ് പിടികൂടിയത്.
ഈമാസം 11ന് തോടനാൽ ഭാഗത്ത് ബസിറങ്ങി വീട്ടിലേക്ക് പോവുകയായിരുന്ന വീട്ടമ്മയോട് വഴി ചോദിക്കാനെന്ന വ്യാജേന അടുത്തെത്തി 2 പവൻ വരുന്ന സ്വർണ മാല പൊട്ടിച്ച് രക്ഷപ്പെട്ടകേസിലാണ് അറസ്റ്റ്. ബൈക്കിലെത്തി മാല മോഷ്ടിക്കുന്ന കേസിൽ നൊട്ടപ്പുള്ളികളായ പ്രതീഷ്, ബിപിൻ, സഹായിയായ അജയ് സെബാസ്റ്റ്യൻ മാല വിൽക്കാൻ സഹായിച്ച മൂലയിൽ ബേബി എന്നിവരാണ് പിടിയിലായത്.
ഇതിൽ ബേബി ഒഴികെയുള്ള പ്രതികൾ എല്ലാം 25 വയസ്സിന് താഴെ പ്രായമുള്ളവരാണ്. മോലമോഷണക്കേസ് തങ്ങളിലേക്ക് എത്തി എന്ന് മനസ്സിലായതോടെ ചെന്നെയിലേക്ക് മുങ്ങിയ പ്രതികളെ പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അവിടെ ചെന്ന് അറസ്റ്റ്ചെയ്യുകയായിരുന്നു. സ്റ്റേഷനിൽ നിന്ന് പൊലീസ് കാണിച്ച ചിത്രത്തിൽ നിന്ന് പ്രതീഷ്, ബിബിൻ എന്നിവരെ വീട്ടമ്മ തിരിച്ചറിഞ്ഞു.
ചോദ്യം ചെയ്യുവാനായി സ്റ്റേഷനിൽ വിളിപ്പിച്ചതിന് പിന്നാലെ പ്രതീഷിനെ കാണാനില്ലെന്ന പരാതിയുമായി ഭാര്യ സ്റ്റേഷനിലെത്തി. സംശയം തോന്നിയ പോലീസ് ബിപിനെ അന്വേഷിച്ചപ്പോൾ അയാളും സ്ഥലത്തില്ലാത്തതായി കണ്ടെത്തി തുടർന്ന് ഇരുവരുടേയും മൊബൈൽ നന്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചെന്നൈയിലുള്ളതായി കണ്ടെത്തിയത്.
ഇവർക്കൊമുണ്ടായിരുന്ന സഹായി അജയ് സെബാസ്റ്റ്യനേയും കസ്റ്റ ഡിയിലെടുത്തു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മോഷണ മുതൽ വില്ക്കുവാൻ സഹായിക്കുന്ന രാമപുരം സ്വദേശി ബേബിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam