
ദില്ലി: മുനിസിപ്പാലിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ കെട്ടിടത്തിലെ വാട്ടര്‍ ടാങ്കിനകത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. രോഹിണിയിലെ മുഖ്‌മേല്‍പൂര്‍ ഗ്രാമത്തിലെ സ്‌കൂളിലാണ് സംഭവം.
സ്‌കൂളിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കാനെത്തിയ തൊഴിലാളികളാണ് ആദ്യം അസ്ഥികൂടം കണ്ടത്. തലയോട്ടിയും പല അവയവങ്ങളുടെ എല്ലുകളുമാണ് കണ്ടെത്തിയത്. തൊഴിലാളികള്‍ സ്‌കൂള്‍ അധികൃതരെ വിവരമറിയിക്കുകയും ഇവര്‍ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു.
പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയും സ്‌കൂള്‍ നടത്തിപ്പുകാരെ ചോദ്യം ചെയ്യുകയും ചെയ്തു. ഫൊറന്‍സിക് വിദഗ്ധരും പരിശോധനകള്‍ക്കായെത്തി. അസ്ഥികൂടം സ്ത്രീയുടെയോ പുരുഷന്റെയോ, ആളുടെ പ്രായം തുടങ്ങിയ വിശദവിവരങ്ങള്‍ക്കെല്ലാം വേണ്ടി ഫൊറന്‍സിക് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന് കാത്തുനില്‍ക്കുകയാണ് പൊലീസ് ഇപ്പോള്‍. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam