
ദില്ലി: എ ബി വാജ്‍പേയ്ക്ക് ശേഷം പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസിനും പിന്നിട് യുപിഎയ്ക്ക് എതിരെ മുഴങ്ങിയ ശബ്ദങ്ങളില്‍ ഒന്നായിരുന്നു എല്‍ കെ അദ്വാനിയുടേത്. 2012ല്‍ അസമിലേക്കുള്ള അനധികൃത കുടിയേറ്റ വിഷയത്തിലുള്ള പ്രമേയം ലോക്സഭയില്‍ അവതരിപ്പിച്ചപ്പോള്‍ അതിനെതിരെ പ്രതിപക്ഷത്തെ നയിച്ചത് അദ്വാനിയായിരുന്നു.
മന്‍മോഹന്‍ സിംഗ് നയിച്ച യുപിഎയെ അദ്വാനി ശരിക്കും വെള്ളം കുടിപ്പിച്ചു. അന്ന് ലോക്സഭയില്‍ അദ്വാനി നടത്തിയ പ്രസംഗം 5000 വാക്കുകളിലായിരുന്നു. 50ഓളം വട്ടം സഭയില്‍ തടസം നേരിട്ടെങ്കിലും പതറാതെ പ്രസംഗം തുടരാന്‍ അദ്വാനിക്ക് സാധിച്ചു. അന്ന് പ്രമേയം മാറ്റിവെയ്ക്കാനുള്ള പ്രതിപക്ഷ ആവശ്യം പരാജയപ്പെട്ടെങ്കിലും അദ്വാനിയുടെ പ്രസംഗം പാര്‍ലമെന്‍റിലെ തിളങ്ങുന്ന അധ്യായങ്ങളില്‍ ഒന്നായി ഇപ്പോഴും നിലനില്‍ക്കുന്നു.
അതിന് ശേഷം ഇന്നും ലോക്സഭ അസമിലെ പൗരത്വ ബില്ലിന്‍റെ പേരില്‍ പ്രക്ഷുബ്ദമായി. എന്നാല്‍, ബില്‍ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തപ്പോള്‍ അദ്വാനി ഒരക്ഷരം പോലും മിണ്ടാതെ വെറും കാഴ്ചക്കാരനായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ പാര്‍ലമെന്‍റില്‍ അദ്വാനി വെറും 365 വാക്കുകള്‍ മാത്രമാണ് മിണ്ടിയത്.
2014 ഡിസംബര്‍ 19നാണ് ഈ 365 വാക്കുകള്‍ ഈ മുതിര്‍ന്ന നേതാവ് സംസാരിച്ചത്. 92 ശതമാനം പാര്‍ലമെന്‍റില്‍ ഹാജരുണ്ടായിട്ട് പോലും പിന്നീട് അദ്ദേഹം ഒരു വാക്ക് പോലും മിണ്ടിയിട്ടില്ല.
ഈ കണക്കുകള്‍ വെളിവാക്കുന്ന രേഖകള്‍ ലോക്സഭയുടെ വെബ്സെെറ്റിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രതിപക്ഷത്തിനുള്ള 2009-14 കാലഘട്ടത്തില്‍ നിന്ന് അദ്ദേഹത്തിന്‍റെ പ്രകടത്തില്‍ 99 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ആ കാലയളവില്‍ 42 ചര്‍ച്ചകളില്‍ പങ്കെടുത്ത അദ്വാനി 35,926 വാക്കളുകളാണ് പറഞ്ഞിട്ടുള്ളത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam