
ദില്ലി: ഭാര്യയുടെ മരണ ശേഷം അവർ ജോലി നേക്കിയിരുന്ന സ്കൂളിന് 17 ലക്ഷം രൂപ സംഭാവന നൽകി ഭർത്താവ്. മുൻ വ്യോമസേന ഉദ്യോഗസ്ഥനായ ജെ പി ബാദുനിയാണ് ഭാര്യ വിധുവിന്റെ സമ്പാദ്യം പഠിപ്പിച്ചിരുന്ന സ്‌കൂളിന് നല്‍കിയത്. ദില്ലിയിലെ സുബ്രതോ പാര്‍ക്കിലുള്ള എയര്‍ഫോഴ്‌സ് ഗോള്‍ഡന്‍ ജൂബിലി ഇന്‍സ്റ്റിറ്റ്യൂട്ടിനാണ് ബാദുനിയ സംഭാവന കൈമാറിയത്.
21 വര്‍ഷം എയർഫോഴ്സ് ഗോൾഡൻ ജൂബിലി ഇൻസ്റ്റിറ്റ്യൂട്ടിൽ അധ്യാപികയായി സേവനമനുഷ്ഠിച്ചയാളാണ് വിധു. ഈ വർഷത്തിനിടക്ക് അവർ സ്വരൂക്കുട്ടി വെച്ചിരുന്ന 17 ലക്ഷം രൂപയാണ് ബാദുനിയ ഇൻസ്റ്റിറ്റ്യൂട്ടിന് കൈമാറിയത്. കഴിഞ്ഞ ദിവസം ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൾ പൂനം എസ് രാംപാലിന് അദ്ദേഹം തുക കൈമാറുകയായിരുന്നു. ഈ തുക വിദ്യാഭ്യാസം ചെയ്യാൻ കഷ്ടപ്പെടുന്ന കുട്ടികൾക്ക് സഹായകരമാകുമെന്ന് ബാദുനിയ പറഞ്ഞു. ഹൃദയസ്തംഭനത്തെ തുടർന്ന് ഈ വർഷം ഫെബ്രുവരി പതിനെട്ടിനാണ് വിധു മരിക്കുന്നത്.
അതേ സമയം ലഭിച്ച തുകയിൽ നിന്ന് പത്ത് ലക്ഷം രൂപ പഠിത്തത്തിൽ മികവ് പുലർത്തുന്ന കുട്ടികൾക്ക് സ്കോളർഷിപ്പായി നൽകുമെന്ന് പ്രിൻസിപ്പാൾ വ്യക്തമാക്കി. അഞ്ച് മുതൽ പ്ലസ് വൺവരെയുള്ള കുട്ടികൾക്കാകും സ്കോളർഷിപ്പ് നൽകുക. ബാക്കി വരുന്ന തുക സ്‌കൂളിന്റെ അടിസ്ഥാന സൗകര്യവികസനത്തിനു വേണ്ടി ഉപയോഗിക്കുമെന്നും പ്രിൻസിപ്പാൾ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam