
ന്യൂഡൽഹി: മൂന്ന് സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് നല്‍കിയ പോളിയോ വാക്സിനില്‍ ടൈപ്പ്-2 പോളിയോ വൈറസ് സാന്നിധ്യമുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിന് പുറകേ മഹാരാഷ്ട്ര, തെലുങ്കാന സംസ്ഥാനങ്ങളില്‍ വിതരണം ചെയ്ത വാക്സിനുകളിലാണ് ടൈപ്പ്-2 പോളിയോ വൈറസ് സാന്നിധ്യമുള്ളതായി കണ്ടെത്തിയത്.
ഗാസിയാബാദിലെ ഫാർമസ്യുട്ടിക്കൽ കമ്പനി ബയോമെഡ് പ്രൈവറ്റ് ലിമിറ്റഡ് നിർമിച്ച ചെറിയ മരുന്നു കുപ്പികളിലാണ് രോഗാണു സാന്നിധ്യം സ്ഥിരീകരിച്ചത്. ടൈപ്പ് 2 വൈറസ് ലോകത്താകമാനം നിർമാർജ്ജനം ചെയ്തതായിട്ടാണ് ലോകാരോഗ്യ സംഘടന അടക്കമുള്ള ആരോഗ്യ സംഘടനകളുടെ വാദം.
ചില ബാച്ച് മരുന്നുകളിൽ വൈറസ് കടന്നു കൂടിയത് എങ്ങനെ എന്ന കാര്യം അന്വേഷിക്കാൻ സമിതി രൂപീകരിച്ചിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് സർക്കാറിന്റെ പ്രതിരോധ പ്രവർത്തങ്ങൾക്ക് മാത്രം മരുന്ന് വിതരണം നടത്തുന്ന ബയോമെഡ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറെ അറസ്റ്റ് ചെയ്തു.
"രോഗബാധിത പ്രദേശങ്ങളിൽ പോളിയോ ഏതെങ്കിലും ലക്ഷണങ്ങളെ കണ്ടെത്താൻ രാജ്യത്ത് നന്നായി നിർവചിക്കപ്പെട്ടിട്ടുള്ള നിരീക്ഷണ സംവിധാനം നിലവിലുണ്ട്. "പരിഭ്രാന്തി ആവശ്യമില്ല. വാക്സിൻ നൽകിയിട്ടുള്ള എല്ലാ കുട്ടികളുടെയും നിരീക്ഷണം അവസാനിപ്പിക്കാൻ മൂന്ന് സംസ്ഥാനങ്ങളിൽ പോളിയോ നിരീക്ഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ അവർക്ക് ഏതെങ്കിലും ലക്ഷണങ്ങളോട് നല്ല നിരീക്ഷണം നടത്തുമെന്നും അധികൃതർ അറിയിച്ചു.
കുട്ടിളെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കി രോഗാണു എങ്ങനെ പ്രവർത്തിക്കുന്നുവെന്നും എന്തെങ്കിലും രോഗലക്ഷണം കാണിക്കുന്നുണ്ടോ എന്നും പരിശോധിക്കാനാണ് പോളിയോ നിരീക്ഷണ സംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. രോഗാണുവുള്ള മരുന്നുകൾ വിതരണം ചെയ്തുവെന്ന് കരുതുന്ന സംസ്ഥാനങ്ങളിൽ എല്ലായിടത്തും കുട്ടികൾക്ക് ഐ.പി.വി (ഇൻ ആക്ടിവേറ്റഡ് പോളിയോ വൈറസ്) ഇഞ്ചക്ഷൻ നൽകിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
കുട്ടികളുടെ നഷ്ടപരിഹാരത്തിനായി എല്ലാ കുട്ടികൾക്കും നിർമാർജനം ചെയ്ത പോളിയോ വൈറസ് (ഐപിവി) എന്ന കുത്തിവയ്പ്പ് നൽകുമെന്ന് ആരോഗ്യ മന്ത്രാലയം ദേശീയ പ്രതിരോധ പരിപാടിയിൽ ഉറപ്പ് നൽകുന്നുണ്ട്. ഇതുവരെ 50,000 വൈൽ മരുന്നുകളിലാണ് രോഗാണു ബാധ കണ്ടെത്തിയത്. ഒരു ലക്ഷം വൈൽ മരുന്നുകൾ ഉൾപ്പെടുന്ന രണ്ട് ബാച്ചുകളിൽ കൂടി രോഗാണു സാന്നിധ്യം സംശയിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു.
ഉത്തർപ്രദേശിലെ കുട്ടികളുടെ മലവിസർജ്യങ്ങളിൽ രോഗാണു സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം പുറത്ത് വന്നത്. ഇതോടെ ഈ ഫാർമസ്യൂട്ടിക്കൽ നിർമിച്ച മരുന്നുകൾ അടിയന്തരമായി വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു. ഇനി ഒരു ഉത്തരവുണ്ടാകും വരെ മരുന്നുനിർമ്മാണവും വിതരണവും നിർത്തിവെക്കാനും കമ്പനിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam