
ദില്ലി: ഡ്രോൺ ഭീഷണി നേരിടാൻ സക്ഷം സാങ്കേതികസംവിധാനം എത്തുന്നു. തദ്ദേശീയമായി നിർമ്മിച്ച സക്ഷം സംവിധാനം വാങ്ങാൻ കരസേന നടപടികൾ തുടങ്ങി. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡാണ് സക്ഷം സംവിധാനം നിർമ്മിച്ചത്. ഡ്രോൺ അടക്കം ആളില്ലാ വ്യോമസംവിധാനങ്ങൾ ഉപയോഗിച്ച് നടത്തുന്ന ആക്രമണങ്ങൾ തടയാൻ ഈ സംവിധാനത്തിലൂടെ കഴിയും. മൂവായിരം മീറ്റർ ഉയരത്തിൽ വരെയുള്ള ശത്രുവിന്റെ നീക്കങ്ങളെ സാക്ഷം ഉപയോഗിച്ച് തകർക്കാനാകും. ഓപ്പറേഷൻ സിന്ദൂരിന് ശേഷം വ്യോമമാർഗമുള്ള ആക്രമങ്ങൾ തടയാൻ കൂടൂതൽ സംവിധാനങ്ങൾ വാങ്ങാൻ ഇന്ത്യ നടപടികൾ സ്വീകരിച്ചിരുന്നു.
ഇതിന്റെ ഭാഗമായിട്ടാണ് കരസേനയുടെ വ്യോമപ്രതിരോധ സംവിധാനത്തിലേക്ക് സാക്ഷം എത്തുന്നത്. ശത്രു ഡ്രോണുകളെ തത്സമയം കണ്ടെത്താനും ട്രാക്ക് ചെയ്യാനും നിർവീര്യമാക്കാനും പ്രാപ്തമാണ് ഈ സംവിധാനം. ബിഇഎൽ വികസിപ്പിച്ച സംവിധാനം ഭാവിയിലെ യുദ്ധരീതികളിൽ ഇന്ത്യക്ക് മേൽകൈ നൽകും. സാക്ഷം സേനയുടെ ഭാഗമാക്കാൻ വേഗത്തിലുള്ള കരാർ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. സമകാലിക യുദ്ധക്കളത്തിൽ ശത്രു ഡ്രോണുകളുടെ അതിവേഗം ഉയർന്നുവരുന്ന ഭീഷണിയെ നേരിടാനുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് ഇന്ത്യൻ കരസേന വക്താവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സാങ്കേതികസംവിധാനങ്ങളുടെ കൂടുതൽ ഉൾപ്പെടുത്തി മാറ്റത്തിന്റെയും പുനക്രമീകരണത്തിന്റെയും ഭാഗമാണ് ഇന്ത്യൻ കരസേന. ആത്മനിർഭർഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശീയമായി നിർമ്മിക്കുന്ന കൂടുതൽ ആയുധസംവിധാനങ്ങളും പ്രതിരോധസംവിധാനങ്ങളും വരുംവർഷങ്ങളിൽ സേനയുടെ ഭാഗമാകുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam