
ലക്നൗ: 2017 ല്‍ ഉത്തര്‍പ്രദേശിലെ ഖൊരഗ്പൂരില്‍ ഓക്സിജന്‍ കിട്ടാതെ അറുപതിലേറെ നവജാത ശിശുക്കള്‍ മരിച്ചത് ആശുപത്രിയിലെ ആഭ്യന്തര പ്രശ്നം മൂലമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വാര്‍ത്താ ചാനലുകളും മറ്റ് മാധ്യമങ്ങളും ചേര്‍ന്ന് സംഭവം വലിയ വാര്‍ത്തയാക്കിയപ്പോഴാണ് താനും ശ്രദ്ധിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തേ ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മാധ്യമങ്ങള്‍ പ്രശ്നമാക്കിയതോടെയാണ് സംഭവം തന്‍റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ വിഷയത്തില്‍ ഇടപെട്ടു. സംഭവത്തില്‍ ഉന്നത ഉദ്യോഗസ്ഥരോടും മന്ത്രിമാരോടും റിപ്പോര്‍ട്ടുകള്‍ തേടി.
ആശുപത്രിയിലെ ആഭ്യന്തര പ്രശ്നമാണ് ശിശുമരണങ്ങള്‍ക്ക് കാരണമെന്നാണ് തനിക്ക് കിട്ടിയ റിപ്പോര്‍ട്ട്. പിന്നീട് താന്‍ നേരിട്ട് ആശുപത്രി സന്ദര്‍ശിച്ചപ്പോള്‍ അവിടെ ഓക്സിജന്‍റെ കുറവ് ഉണ്ടായിരുന്നില്ല. ഇനി ഓക്സിജന്‍ കിട്ടാതെയാണ് കുട്ടികള്‍ മരിച്ചതെങ്കില്‍ വെന്‍റിലേറ്ററിലുണ്ടായിരുന്ന കുട്ടികളായിരുന്നു ആദ്യം മരിക്കേണ്ടിയിരുന്നതെന്നും ആദിത്യനാഥ് വ്യക്തമാക്കി.
അഞ്ച് തവണ ഖൊരഗ്പൂരിനെ പ്രതിനിധീകരിച്ചാണ് ആദിത്യനാഥ് ലോക്സഭയിലെത്തിയത്. വിഷയം രാജ്യം മുഴുവന്‍ ഏറ്റെടുത്തതോടെയാണ് മുഖ്യമന്ത്രി ബിആര്‍ഡി ആശുപത്രി സന്ദര്‍ശിച്ചത്. 2017 ഓഗസ്റ്റിലാണ് അറുപതോളം നവജാത ശിശുക്കള്‍ ബിആര്‍ഡി ആശുപത്രിയില്‍ മരിച്ചത്. ഓക്സിജന്‍ ലഭിക്കാതെയാണ് കുട്ടികള്‍ മരിച്ചത്. എന്നാല്‍ ശ്വാസം മുട്ടിയാണ് കുട്ടികള്‍ മരിച്ചതെന്ന റിപ്പോര്‍ട്ട് യുപി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു. സംഭവം നടന്ന് ഒരു വര്‍ഷം തികയുമ്പോഴും ഇത് ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam