യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുക, അക്രമത്തെ പ്രോത്സാഹിപ്പിക്കുക, അനധികൃത പണമിടപാട് തുടങ്ങിയ കുറ്റങ്ങളാണ് നായിക്കിനെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്
ക്വാലാലംപൂര്‍: ഇന്ത്യയിലെ ഒരു നിയമവും താന്‍ ലംഘിച്ചിട്ടില്ലെന്ന് മുസ്‍ലിം മതപ്രഭാഷകന്‍ ഡോ. സാക്കീര്‍ നായിക്. തന്നെ ഇസ്ലാമിന്‍റെ ശത്രുക്കള്‍ ലക്ഷ്യംവെയ്ക്കുകയാണെന്നും മലേഷ്യയില്‍ ഒരു പൊതു ചടങ്ങില്‍ സാക്കീര്‍ നായിക് പറഞ്ഞു. ഇന്ത്യയില്‍ ലുക്ക്ഔട്ട് നോട്ടീസ് ഉള്ള സാക്കീര്‍ നായിക് ഇപ്പോള്‍ മലേഷ്യയിലാണ് താമസിക്കുന്നത്.
യുവാക്കളെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുക, അക്രമത്തെ പ്രോത്സാഹിപ്പിക്കുക, അനധികൃത പണമിടപാട് തുടങ്ങിയ കുറ്റങ്ങളാണ് നായിക്കിനെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ച ഉത്തര മലേഷ്യന്‍ സംസ്ഥാനമായ പെരിലിസിന്‍റെ തലസ്ഥാനമായ കാംഗറിലാണ് നായിക് താന്‍ ഇന്ത്യന്‍ നിയമങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് പറഞ്ഞത്.
താന്‍ സമാധാനമാണ് പ്രചരിപ്പിച്ചത്. സമാധാനം പുലരണമെന്ന് ആഗ്രഹിക്കാത്തവര്‍ക്ക് തന്നെ ഇഷ്ടമല്ല. ഇസ്ലാമിനെ പ്രചരിപ്പിക്കാന്‍ നോക്കിയത് കൊണ്ടാണ് തന്നെ ലക്ഷ്യംവെച്ചതെന്നും സാക്കീര്‍ നായിക് പറഞ്ഞു. വിദ്വേഷ പ്രസംഗങ്ങൾ സംബന്ധിച്ച് അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ 2016ലാണ് സാക്കിർ ഇന്ത്യ വിട്ടത്.
മലേഷ്യയിലെത്തിയ സാക്കിറിന് അവിടുത്തെ സർക്കാർ സ്ഥിരതാമസത്തിനുള്ള അവസരമൊരുക്കുകയും ചെയ്തു. ദേശീയ തീവ്രവാദ വിരുദ്ധ ഏജൻസിയുടെ അന്വേഷണം നേരിടുന്ന സാക്കിറിനെ എത്രയും വേഗം തിരിച്ചത്തിക്കണമെന്ന് ഇന്ത്യ പലവട്ടം ആവശ്യപ്പെട്ടങ്കിലും മലേഷ്യൻ സർക്കാർ ഈ ആവശ്യം നിരസിക്കുകയായിരുന്നു.