ജനറൽ വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ ചരിത്രത്തിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും സർക്കാരിന് നന്ദിയെന്നും ബി ജെ പി വക്താവ് പ്രദുൽ ഷഹദിയോ പറഞ്ഞു.
റാഞ്ചി: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്കക്കാർക്ക് സർക്കാർ ജോലിയും വിദ്യാഭ്യാസ മേഖലയിൽ പത്ത് ശതമാനം സംവരണവും ഏർപ്പെടുത്തി ജാര്‍ഖണ്ഡ് സർക്കാർ. സംവരണ ആനുകൂല്യം ചൊവ്വാഴ്ച മുതൽ നടപ്പാക്കിയതായി മുഖ്യമന്ത്രി രഘുബര്‍ദാസ് അറിയിച്ചു. മുന്നോക്കക്കാരിലെ പിന്നോക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്ന ബില്ലിൽ രാഷ്ട്രപതി ഒപ്പു വച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജാര്‍ഖണ്ഡ് സർക്കാരിന്റെ നടപടി.
ജനറൽ വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പത്ത് ശതമാനം സംവരണം ഏർപ്പെടുത്തുമെന്ന് നരേന്ദ്രമോദി സർക്കാരിന്റെ തീരുമാനം എടുത്തിരുന്നു. തുടർന്നാണ് തൊഴിൽ-വിദ്യാഭ്യാസ മേഖലകളിൽ സംവരണം ഏർപ്പെടുത്തിയത്. ഇത് പട്ടികജാതി പട്ടികവര്‍ഗ്ഗ ഒ ബി സി വിഭാഗക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള 50 ശതമാനം സംവരണത്തിന് പുറമെയാണ്- രഘുബര്‍ദാസ് പറഞ്ഞു.
അതേ സമയം ജനറൽ വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ ചരിത്രത്തിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്നും സർക്കാരിന് നന്ദിയെന്നും ബി ജെ പി വക്താവ് പ്രദുൽ ഷഹദിയോ പറഞ്ഞു. ഇതിലൂടെ നിർദ്ധനരായവരെ വികസനത്തിന്റെ പാതയിൽ കൊണ്ടുവരാൻ സർക്കാരിന് സാധിക്കുമെന്നും ഷഹദിയോ കൂട്ടിച്ചേർത്തു.
മുന്നോക്കക്കാരിലെ പിന്നോക്കാര്‍ക്ക് പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്ന ബിൽ ലോക്സഭയിലും രാജ്യസഭയിലും നേരത്തേ പാസ്സായിരുന്നു. ലോക്സഭയില്‍ പാസാക്കിയ ബില്‍ 165 പേരുടെ പിന്തുണയോടെയാണ് രാജ്യസഭയില്‍ പാസ്സാക്കിയത്. ബില്ലില്‍ രാഷ്ട്രപതി ഒപ്പു വച്ചതോടെ ചരിത്രപരമായ ഭരണഘടനാ ഭേദഗതിയാണ് നിലവില്‍ വന്നിരിക്കുന്നത്.