കഴിഞ്ഞ മാസമാണ് സിറിയയിൽ നിന്ന് ഉടൻ സേനയെ പിൻവലിക്കുമെന്ന് പ്രസിഡന്‍റ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനെതിരെ സഖ്യകക്ഷികളിൽ നിന്ന് പോലും വലിയ വിമർശനം നേരിടേണ്ടി വന്നു
ന്യൂയോര്‍ക്ക്: വടക്ക് കിഴക്കൻ സിറിയയിൽ നിന്നുള്ള അമേരിക്കൻ സേനയുടെ പിന്മാറ്റം ഉടനുണ്ടാകില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ വ്യക്തമാക്കി. അമേരിക്കയുടെ ലക്ഷ്യങ്ങൾ നടപ്പിലായാൽ മാത്രമേ സേനയെ പിൻവലിക്കുവെന്നും അദ്ദേഹം അറിയിച്ചു. മേഖലയിൽ ഐഎസിനെ പൂർണമായും ഇല്ലാതാക്കുക, വടക്കൻ സിറിയയിലെ കുർദുകളുടെ സുരക്ഷ തുർക്കി ഉറപ്പു നൽകുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍.
ഇസ്രയേൽ സന്ദർശനത്തിനിടെയാണ് ജോൺ ബോൾട്ടന്റെ പ്രതികരണം. കഴിഞ്ഞ മാസമാണ് സിറിയയിൽ നിന്ന് ഉടൻ സേനയെ പിൻവലിക്കുമെന്ന് പ്രസിഡന്‍റ് ട്രംപ് പ്രഖ്യാപിച്ചത്. ഇതിനെതിരെ സഖ്യകക്ഷികളിൽ നിന്ന് പോലും വലിയ വിമർശനം നേരിടേണ്ടി വന്നു. തീരുമാനത്തിൽ പ്രതിഷേധിച്ച് സുരക്ഷാ ഉപദേഷ്ടാവായിരുന്ന ജയിംസ് മാറ്റിസ് രാജിവച്ചിരുന്നു. ഈ സാഹചര്യത്തിൽ തീരുമാനം മയപ്പെടുത്താൻ ട്രംപ് തയ്യാറായി എന്ന് വ്യക്തമാക്കുന്നതാണ് സുരക്ഷാ ഉപദേഷ്ടാവിന്റെ പ്രതികരണം.