തിരിച്ചെത്തിയ നോട്ട് 99.3 ശതമാനം: കെ സുരേന്ദ്രന്‍റെ പ്രതികരണം

By Web TeamFirst Published Aug 29, 2018, 11:40 PM IST
Highlights

15.31 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വാര്‍ത്ത പുറത്ത് വന്നതോടെ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ ട്രോള്‍ ഏറ്റുവാങ്ങിയ വ്യക്തിയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.

ദില്ലി: 500 ന്‍റെയും 1000 ത്തിന്‍റെയും അസാധുവാക്കിയ നോട്ടുകളില്‍  99.3  ശതമാനം നോട്ടുകളും തിരിച്ച് ബാങ്കുകളില്‍ എത്തിയതായി റിസര്‍വ് ബാങ്ക്.   15.31 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് റിസര്‍വ് ബാങ്ക് പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ വാര്‍ത്ത പുറത്ത് വന്നതോടെ ഏറ്റവും കൂടുതല്‍ സോഷ്യല്‍ മീഡിയ ട്രോള്‍ ഏറ്റുവാങ്ങിയ വ്യക്തിയാണ് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.

ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ മുന്‍പ് മൂന്ന് ലക്ഷം കോടി രൂപയെങ്കിലും തിരിച്ചുവരില്ലെന്ന് കെ സുരേന്ദ്രന്‍ നടത്തിയ അഭിപ്രായമാണ് ഇതിന് വഴിവച്ചത്. ഇപ്പോള്‍ ഇതാ ട്രോളുകള്‍ക്കും മറ്റും മറുപടിയായി കെ സുരേന്ദ്രന്‍ രംഗത്ത് എത്തിയിരിക്കുന്നു.  2016 നവംബർ എട്ടിന് ഉറക്കം നഷ്ടപ്പെട്ട കുറേയാളുകൾ ഇന്ത്യയിലുണ്ട്. അവർക്ക് ഇന്നും ഉറക്കം തിരിച്ചുകിട്ടിയിട്ടില്ല. അവരിൽ രാഷ്ട്രീയപാർട്ടി നേതാക്കളുണ്ട്. മതസാമുദായിക നേതാക്കളുണ്ട്. മതതീവ്രവാദികളുണ്ട്. മാധ്യമമുതലാളിമാരുമുണ്ട്. അതിന്റെ ഏനക്കേടാണ് ഈ കാണുന്നതെല്ലാം എന്നാണ് പുതിയ വാര്‍ത്തയോട് കെ സുരേന്ദ്രന്‍റെ പ്രതികരണം.

 ജിഹാദികളും സൈബർ സഖാക്കളും നോട്ട് നിരോധനം പരാജയമാണെന്ന നിലയിൽ വലിയതോതിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്. അവരോട് തർക്കിച്ചിട്ട് കാര്യമില്ലെന്നറിയാം. തിരിച്ചുവന്ന നോട്ടുകളെല്ലാം മാറ്റിക്കൊടുത്തു എന്നാണോ ഈ മരയൂളകൾ വിചാരിക്കുന്നത്? എന്നും കെ സുരേന്ദ്രന്‍ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

2017 നവംബറിൽ റിസർവ്വ് ബാങ്ക് പുറത്തുവിട്ട തിരിച്ചുവന്ന നോട്ടുകളുടെ കണക്ക് ഇന്ന് വീണ്ടും ചില മലയാളം ചാനലുകൾ പുതിയ വാർത്തയായി പുറത്തുവിടുകയും അതിനെത്തുടർന്ന് ജിഹാദികളും സൈബർ സഖാക്കളും നോട്ട് നിരോധനം പരാജയമാണെന്ന നിലയിൽ വലിയതോതിൽ പ്രചാരണം തുടങ്ങിയിട്ടുണ്ട്. അവരോട് തർക്കിച്ചിട്ട് കാര്യമില്ലെന്നറിയാം. തിരിച്ചുവന്ന നോട്ടുകളെല്ലാം മാറ്റിക്കൊടുത്തു എന്നാണോ ഈ മരയൂളകൾ വിചാരിക്കുന്നത്? ബാങ്കിൽ തിരിച്ചെത്തിയ നോട്ടുകളിൽ കണക്കിൽപ്പെടാത്ത ഒരു നോട്ടും മാറ്റിക്കൊടുത്തിട്ടില്ല. കണക്കിൽപ്പെടാത്ത ഓരോ നോട്ടിനും മോദി സർക്കാർ കണക്കു പറയിച്ചിട്ടുണ്ട്. പെനാൾട്ടി അടപ്പിച്ചിട്ടുണ്ട്. ഇപ്പോഴും അതു സംബന്ധിച്ച വ്യവഹാരങ്ങൾ തുടരുന്നു. മൂന്നു ലക്ഷം കോടി രൂപ കള്ളപ്പണമാണെന്ന് സർക്കാർ കണക്കുകൂട്ടിയിരുന്നു. അതു ശരിയായിരുന്നു എന്നാണ് പിന്നീട് വന്ന നികുതിദായകരുടെ കണക്കുകൾ വ്യക്തമാക്കുന്നത്. മാത്രമല്ല കള്ളപ്പണം കടലിലൊഴുക്കുകയോ കത്തിച്ചുകളയുകയോ വേണ്ടെന്നും എല്ലാ പണവും ജനങ്ങൾക്ക് ബാങ്കിലടക്കാനുള്ള അവസരവും സർക്കാർ നൽകിയിരുന്നു. പ്രധാൻ മന്ത്രി ജൻ കല്യാൺയോജന അതിനുള്ളതായിരുന്നു. കണക്കിൽപ്പെടാത്ത പണത്തിന്റെ പകുതി നികുതിയായി അടക്കണം. ബാക്കി പകുതിയിൽ അമ്പതു ശതമാനം ജൻകല്യാൺ യോജനയിൽ ഡെപ്പോസിറ്റ് ചെയ്യണം. നാലു വർഷം കഴിയുമ്പോൾ പലിശയില്ലാതെ പണം തിരിച്ചു കിട്ടും. ഇതായിരുന്നു വ്യവസ്ഥ. 2016 നവംബർ എട്ടിന് ഉറക്കം നഷ്ടപ്പെട്ട കുറേയാളുകൾ ഇന്ത്യയിലുണ്ട്. അവർക്ക് ഇന്നും ഉറക്കം തിരിച്ചുകിട്ടിയിട്ടില്ല. അവരിൽ രാഷ്ട്രീയപാർട്ടി നേതാക്കളുണ്ട്. മതസാമുദായിക നേതാക്കളുണ്ട്. മതതീവ്രവാദികളുണ്ട്. മാധ്യമമുതലാളിമാരുമുണ്ട്. അതിന്റെ ഏനക്കേടാണ് ഈ കാണുന്നതെല്ലാം.

click me!