
ഭോപ്പാല്‍: മധ്യപ്രദേശില്‍ മുഖ്യമന്ത്രിയായി കമല്‍ നാഥ് ചുമതലയേല്‍ക്കും. മധ്യപ്രദേശിലെ കോണ്‍ഗ്രസ് എംഎല്‍എമാരുടെ യോഗം കമല്‍നാഥിനെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് വിജയക്കൊടി പാറിച്ച മധ്യപ്രദേശില്‍ മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഭിന്നത നിലനിന്നിരുന്നു. ജോതിരാദിത്യ സിന്ധ്യക്കായി ഭോപ്പാലില്‍ അനുകൂലികള്‍ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധിയുമായി ഇരുവരും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് കമല്‍നാഥിന്‍റെ കാര്യത്തില്‍ തീരുമാനമായത്.
പിന്നീട് കമല്‍നാഥിന്‍റെയും ജോതിരാദിത്യ സിന്ധ്യയുടെയും ചിത്രം രാഹുല്‍ ട്വിറ്ററില്‍ പങ്കുവച്ചു. ക്ഷമയും സമയവുമാണ് കരുത്തുള്ള പോരാളികളെന്ന് രാഹുൽ ഗാന്ധി ഈ ചിത്രത്തിന് ഒപ്പം കുറിച്ചു. ഇതോടെ മധ്യപ്രദേശിലെ മഞ്ഞുരുകിയെന്ന് ഉറപ്പായിരുന്നു. പിന്നീടാണ് നിയമസഭ കക്ഷി യോഗവും കമല്‍നാഥിന് അനുകൂലമായ തീരുമാനവും ഉണ്ടായത്.
എന്നാല്‍ അതേസമയം മധ്യപ്രദേശ് മുന്‍ പിസിസി അദ്ധ്യക്ഷന്‍ അരുണ്‍ യാദവ് കമൽനാഥിനെ മുഖ്യമന്ത്രിയാക്കണമെന്നാണ് ആവശ്യപ്പെട്ടത്. മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി മത്സരമില്ലെന്നായിരുന്നു ജോതിരാദിത്യ സിന്ധ്യ പറഞ്ഞത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന കേട്ട രണ്ട് പേരുകള്‍ കമല്‍ നാഥിന്‍റെയും ജോതിരാദിത്യ സിന്ധ്യയുടെയുമായിരുന്നു. മധ്യപ്രദേശിലെ പാര്‍ട്ടിയെ ദിഗ്‍വിജയ് സിംഗില്‍ നിന്ന് മോചിപ്പിച്ച് തെരഞ്ഞെടുപ്പിന് പ്രാപ്തമാക്കിയ നേതാവാണ് കമല്‍നാഥ്.
യുവ നേതാവും പ്രചാരണവിഭാഗം തലവനുമാണ് ജ്യോതിരാദിത്യ സിന്ധ്യ. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ ഭിന്നത നിലനില്‍ക്കുന്ന ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കുമെന്ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറഞ്ഞു. ഛത്തീസ്ഗഡില്‍ പിസിസി അധ്യക്ഷന്‍ ഭൂപേഷ് ബാഗെലിന്‍റെ വസതിക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam