
തൊടുപുഴ: കമ്പകക്കാനത്തെ കേരളത്തെ നടുക്കിയ കൂട്ടകുരുതിക്ക് പിന്നില്‍ മന്ത്രാവാദവും, വൈരഗ്യവും എല്ലാം ചേര്‍ന്ന സംഭവങ്ങള്‍ പോലീസ് കണ്ടെത്തലില്‍ കൊല്ലപ്പെട്ട കൃഷ്ണന്റെ സഹായി തൊടുപുഴ സ്വദേശി അനീഷാണ് കേസിലെ പ്രധാനപ്രതി. കൃഷ്ണനെ ഇല്ലാതാക്കിയാല്‍ കൃഷ്ണന്‍ ആവാഹിച്ചു വെച്ചിരിക്കുന്ന മൂര്‍ത്തികളുടെ ശക്തിയും അതിനൊപ്പം അപഹരിച്ചെടുത്ത തന്‍റെ ശക്തി കൂടി തിരിച്ചു കിട്ടുമെന്നും ആയിരുന്നു അനീഷിനെ കൂട്ട കുരുതിക്ക് പ്രേരിപ്പിച്ചത്.
സംഭവത്തില്‍ പോലീസ് പറയുന്നത്, കൃഷ്ണനൊപ്പം സഹായിയായി നിന്ന് അനീഷ് ചില മന്ത്രവാദങ്ങളും മറ്റും പഠിച്ചെടുത്തിരുന്നു. എന്നാല്‍ അടുത്തിടെയായി അനീഷിന്‍റെ മന്ത്രവാദങ്ങള്‍ ഫലിക്കാതെ വരുന്നത് കൃഷ്ണന്‍ തന്‍റെ മന്ത്രസിദ്ധി മോഷ്ടിച്ചത് കൊണ്ടാണെന്ന് അനീഷ് വിശ്വസിച്ചു. പൂജകള്‍ പരാജയമായി വന്നതോടെ ആറു മാസമായി കൃഷ്ണനെ വകവരുത്താനുള്ള ആലോചനയിലായിരുന്നു അനീഷ്. കൃഷ്ണനെ ഇല്ലാതാക്കിയാല്‍ അയാളുടെ 300 മൂര്‍ത്തികളുടെ ശക്തിയും അയാള്‍ മന്ത്രശക്തികൊണ്ട് പിടിച്ചെടുത്ത തന്റെ മന്ത്രശക്തിയും തിരിച്ചു പിടിക്കാമെന്ന് അനീഷ് വിശ്വസിച്ചു.
മന്ത്രവാദത്തിലൂടെ കൃഷ്ണന്‍ സമ്പാദിച്ച പണവും സ്വര്‍ണ്ണവും മോഹിപ്പിക്കുക കൂടി ചെയ്തതോടെ സുഹൃത്ത് അടിമാലി സ്വദേശി ലിബീഷിനെയും കൂട്ടുപിടിച്ചു. ആറുമാസം മുമ്പ് തന്നെ അനീഷിന് പദ്ധതി ഇട്ടെങ്കിലും അന്ന് ലിബീഷ് താല്‍പ്പര്യം കാട്ടാതിരുന്നതാണ് കൊലപാതകം നീണ്ടുപോകാന്‍ കാരണമായത്. ഒടുവില്‍ 29 -മത്തെ തീയതി ഞായറാഴ്ച ലക്ഷ്യമിട്ടുള്ള അനീഷിന്റെ ഈ തീരുമാനം ലിബീഷ് അംഗീകരിക്കുകയായിരുന്നു.
സംഭവം നടന്ന 29-മത്തെ തീയതി അനീഷ് ബൈക്കില്‍ അടിമാലിയില്‍ നിന്നും യാത്ര തിരിച്ചു. തൊടുപുഴയില്‍ എത്തി ലിബീഷിനെയും കൂട്ടി രാത്രി എട്ടര ഒമ്പതു മണിയോടെ മൂലമറ്റത്ത് എത്തി. അവിടെ നിന്നും ആദ്യം നന്നായി മദ്യപിച്ചു. പിന്നീട് സമയം പോക്കാന്‍ ചൂണ്ടയിടാന്‍ പോയി. 12 മണിവരെ ചൂണ്ടയിട്ടു.
അതിന് ശേഷം മുട്ടത്തു വന്നു മുട്ടം ബാറില്‍ കയറിയും മദ്യപിച്ചു. 12 മണിക്ക് ശേഷം രണ്ടുപേരും കൃഷ്ണന്റെ വീട് ലക്ഷ്യമാക്കി പോയി. കൃഷ്ണനെ വിളിച്ചിറക്കി തലയ്ക്കടിക്കുകയായിരുന്നു. മകനും മകളും ഇതിനിടയില്‍ തൊടുപുഴ സ്വദേശിയെ തടയാന്‍ ശ്രമിച്ചു. തലയ്ക്കടിച്ചും കുത്തിയുമായിരുന്നു കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട്.നാലു പേരുടെയും ദേഹത്ത് പത്തു മുതല്‍ 20 വരെ മുറിവുകള്‍ ഉണ്ടായിരുന്നു. അടിയേറ്റ് കൃഷ്ണന്റെ തല തകര്‍ന്നിരുന്നു. അര്‍ജുന്‍റെ കുടല്‍മാല പുറത്തു വന്നിരുന്നു.
പരിസരത്തെ ഒരു വീടുമായും കൃഷ്ണനും കുടുംബത്തിനും ബന്ധമില്ല എന്നതാണ് കൊലപാതകം പുറത്തറിയാതെ പോയത്. മൃതദേഹങ്ങള്‍ കുഴിച്ചിട്ടത് തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു എന്നും കസ്റ്റഡിയിലായവര്‍ വെളിപ്പെടുത്തി. തിങ്കളാഴ്ച മൃതദേഹങ്ങള്‍ കുഴിച്ചിടുമ്പോള്‍ കൃഷ്ണനും മകന്‍ അര്‍ജുനും ജീവനുണ്ടായിരുന്നുവെന്നും പിടിയിലായവര്‍ പറഞ്ഞു. ആക്രമണത്തിനിടെ കൃഷ്ണന്റെ മകള്‍ ആര്‍ഷ ചെറുത്തുവെന്നും അതിനിടയില്‍ അനീഷിനു പരുക്കേറ്റുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
എല്ലാറ്റിനും അനീഷിനെ സഹായിച്ച ലിബീഷും അനീഷും തമ്മില്‍ 15 വര്‍ഷം പഴക്കമുണ്ട്. അടിമാലി ബോര്‍വെല്‍ കമ്പനിയില്‍ ഒരുമിച്ച് ജോലി ചെയ്തിരുന്ന കാലം മുതല്‍ സുഹൃത്തുക്കള്‍ ആയിരുന്ന ഇരുവരും പിന്നീടും സൗഹൃദം തുടരുകയായിരുന്നു. പിന്നീട് തൊടുപുഴയിലെ ഒരു ബൈക്കിന്റെ ഷോറൂമില്‍ ജോലി ചെയ്ത ലിബീഷ് ആ ജോലി പിന്നീട് വിടുകയും സ്വന്തം വീട് കേന്ദ്രീകരിച്ചുള്ള മെക്കാനിക്കല്‍ ജോലികള്‍ ചെയ്യുകയുമായിരുന്നു.
ഈ സമയത്തെല്ലാം അനീഷുമായി ബന്ധം തുടര്‍ന്നിരുന്ന ലിബീഷ് കൃഷ്ണനെ കൊല്ലാനുള്ള അനീഷിന്‍റെ ആദ്യ ആലോചനയോട് സഹകരിച്ചില്ലെങ്കിലും കൃഷ്ണന്റെ പൊന്നും പണവും മോഹിപ്പിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam