പ്രളയത്തെ അയ്യപ്പ കോപമായി ചിത്രീകരിച്ചു: ആര്‍ബിഐ ഉദ്യോഗസ്ഥന് സിദ്ധാര്‍ഥിന്റെ ചുട്ട മറുപടി

Published : Aug 22, 2018, 12:02 AM ISTUpdated : Sep 10, 2018, 01:24 AM IST
പ്രളയത്തെ അയ്യപ്പ കോപമായി ചിത്രീകരിച്ചു: ആര്‍ബിഐ ഉദ്യോഗസ്ഥന് സിദ്ധാര്‍ഥിന്റെ ചുട്ട മറുപടി

Synopsis

ശബരിമലയിലെ സ്ത്രീ പ്രവേശനവും കേരളത്തിലെ പ്രളയത്തേയും ബന്ധപ്പെടുത്തി ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍ ഗുരുമൂര്‍ത്തി നടത്തിയ വിവാദ പരാമര്‍ശമാണ് താരത്തെ ചൊടിപ്പിച്ചത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം വേണമെന്ന് സംബന്ധിച്ചവാദമാണ് കേരളത്തിലെ പ്രളയത്തിന് കാരണമെന്നായിരുന്നു ഗുരുമൂര്‍ത്തിയുടെ ട്വീറ്റ്.

ചെന്നൈ: കേരളം നേരിടുന്ന പ്രളയത്തെ അയ്യപ്പ കോപമായി ചിത്രീകരിച്ച റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥന് ചുട്ടമറുപടിയുമായി തെന്നിന്ത്യന്‍ താരം സിദ്ധാര്‍ഥ്. ശബരിമലയിലെ സ്ത്രീ പ്രവേശനവും കേരളത്തിലെ പ്രളയത്തേയും ബന്ധപ്പെടുത്തി ആര്‍ബിഐ സെന്‍ട്രല്‍ ബോര്‍ഡ് ഡയറക്ടര്‍ ഗുരുമൂര്‍ത്തി നടത്തിയ വിവാദ പരാമര്‍ശമാണ് താരത്തെ ചൊടിപ്പിച്ചത്. ശബരിമലയില്‍ സ്ത്രീ പ്രവേശനം വേണമെന്ന് സംബന്ധിച്ചവാദമാണ് കേരളത്തിലെ പ്രളയത്തിന് കാരണമെന്നായിരുന്നു ഗുരുമൂര്‍ത്തിയുടെ ട്വീറ്റ്.

ഓഗസ്റ്റ് പതിനേഴാം തീയതിയിലായിരുന്നു ഗുരുമൂര്‍ത്തിയുടെ ട്വീറ്റ്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ ഗുരുമൂര്‍ത്തി വിശദീകരണവുമായി രംഗത്തെത്തി. തന്റെ വാക്കുകള്‍ വളച്ചൊടിച്ചതാണെന്നും താന്‍ ഉദ്ദേശിച്ചത് അതല്ലെന്നുമാണ് അദ്ദേഹം നല്‍കിയ വിശദീകരണം. തികച്ചും വ്യക്തിപരമായ അഭിപ്രായമാണെന്നും അതിന് തന്റെ ആര്‍ബിഐ ബോര്‍ഡ് അംഗത്വവുമായും ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

''ഇരുപത്തിയാറാം വയസ്സില്‍ ഗോയങ്കയുമായി ചേര്‍ന്ന് അടിയന്തരാവസ്ഥയ്‌ക്കെതിരെ പൊരുതിയ ആളാണ് ഞാന്‍. എന്നെ ഇപ്പോള്‍ അധിക്ഷേപിക്കുന്നവരില്‍ പലരും അന്ന് ജനിച്ചിട്ട് പോലുമില്ല. പിന്നീട് ഒരു രേഖയില്‍ കൃത്രിമം കാണിച്ച് എന്നെ അറസ്റ്റ് ചെയ്യിക്കുന്നത് അംബാനിയാണ്. അത് കഴിഞ്ഞാണ് ബോഫോഴ്‌സ് കേസും രാഷ്ട്രീയ അഴിമതിയുമടക്കം പലതും നടക്കുന്നത്. ലിബറലുകളും കപട മതേതരവാദികളും എന്നെ എതിര്‍ക്കുന്നതില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു എന്ന് പറയാന്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു' -എന്നായിരുന്നു ഗുരുമൂര്‍ത്തിയുടെ ട്വീറ്റ്. 

ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്. ''നിങ്ങള്‍ ജനിച്ചുവീഴുന്നതിനും മുന്‍പ് ഈ രാജ്യം മതേതര ജനാധിപത്യമായിരുന്നു. യാതൊരു ബഹുമാനവുമില്ലാതെ വിഷം ചീറ്റുന്നതായുള്ള നിങ്ങളുടെ സ്വഭാവം നിങ്ങള്‍ നിര്‍ത്തേണ്ടിയിരിക്കുന്നു. നിങ്ങള്‍ ഒരു വിഡ്ഢിയാണ് എന്നാണ് ജനങ്ങള്‍ കരുതുന്നതെന്നും സിദ്ധാര്‍ത്ഥ് റീട്വീറ്റില്‍ പറയുന്നു. 

ശബരിമലയില്‍ സംഭവിക്കുന്നതുമായി ഇതിനുള്ള ബന്ധം എന്തെന്ന് സുപ്രീം കോടതി ജഡ്ജിമാര്‍ പരിശോധിക്കേണ്ടിയിരിക്കും. ദശലക്ഷത്തില്‍ ഒരവസരമാണ് ഉള്ളത് എങ്കിലും കേസില്‍ അയ്യപ്പനെതിരെ വിധി വരാന്‍ ജനങ്ങള്‍ ആഗ്രഹിക്കില്ല എന്നായിരുന്നു ഗുരുമൂര്‍ത്തിയുടെ മറ്റൊരു ട്വീറ്റ്. ഇതിനെതിരേയും സിദ്ധാര്‍ഥ് മറുപടി നല്‍കി.''ദശലക്ഷത്തില്‍ ഒരവസരം ഉണ്ടാകാനാകില്ല. ഞാന്‍ നിങ്ങള്‍ക്ക് വിശദീകരിച്ചു തരാം. ദൈവം പകപോക്കുകയല്ല എന്ന് വിശ്വാസികള്‍ക്ക് അറിയാം. അവിശ്വാസികളുടെ വിശ്വാസം ദൈവം ഇല്ല എന്നുമാണ്. എന്തുകൊണ്ടാണ് നിങ്ങളുടെ പ്രസ്താവന ഉത്തരവാദിത്തമില്ലാത്തതും വിദ്വേഷം നിറഞ്ഞതും ആണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകുന്നില്ല എന്നത് ഖേദകരമാണ്. കേരളത്തിലെ പ്രളയം ഒരു ദേശീയ ദുരന്തമാണ്. അല്‍പമെങ്കിലും പരിഗണന ?''-താരം കുറിച്ചു. 

കേരളത്തിന് സഹായമായി പത്ത് ലക്ഷം രൂപ ഇന്നാണ് സിദ്ധാര്‍ഥ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്തത്. ഇതുസംബന്ധിച്ച വിവരം താരം തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. ''എല്ലാവരോടും ഞാന്‍ അപേക്ഷിക്കുകയാണ്. കേരളത്തെ രക്ഷിക്കണം''-എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ കുറിപ്പ്. ഇത്രയും വലിയൊരു ദുരന്തത്തിനു ആവശ്യമായ പരിഗണന കിട്ടുന്നില്ല എന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. 2015ല്‍ ചെന്നൈയില്‍ പ്രളയമുണ്ടായപ്പോള്‍ ദേശീയ മാധ്യമങ്ങള്‍ ഞങ്ങളോട് കാണിച്ച താത്പര്യരാഹിത്യമാണ് ഇപ്പോള്‍ ഓര്‍മ്മ വരുന്നത്. ചെന്നൈ കണ്ടതിനേക്കാളും വലിയ ദുരന്തമാകും ഇത് എന്നാണ് ഇപ്പോള്‍ കിട്ടുന്ന കണക്കുകള്‍ തന്നെ സൂചിപ്പിക്കുന്നതെന്നും സിദ്ധാര്‍ഥ് കുറിപ്പില്‍ വ്യക്തമാക്കി. എല്ലാവരും കേരളത്തിലേക്ക് തങ്ങളാല്‍ ആവും വിധം സഹായം എത്തിക്കണം എന്നും സോഷ്യല്‍ മീഡിയയുടെ ശക്തിയില്‍ താന്‍ വിശ്വസിക്കുന്നുവെന്നും താരം പറഞ്ഞു. ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ കേരളത്തിലേക്ക് വരണം എന്നും സിദ്ധാര്‍ഥ് ആവശ്യപ്പെട്ടിരുന്നു.

പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തെ സഹായിക്കുന്നതിനായി ഏറ്റവും കൂടുതല്‍ സഹായം അഭ്യര്‍ത്ഥിച്ച ആളാണ് സിദ്ധാര്‍ത്ഥ്. 2015ല്‍ ചെന്നൈയില്‍ വെള്ളപ്പൊക്കം ഉണ്ടായപ്പോള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മുന്നിട്ടിറങ്ങിയതില്‍ ആരാധകരുടെ കൈയ്യടി നേടിയ താരവുമാണ് സിദ്ധാര്‍ഥ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സുധാകരേട്ടനെ ഇങ്ങനെ ആക്രമിക്കരുതെന്ന് ഷമ മുഹമ്മദ്; അദ്ദേഹം മത്സരിക്കണോ എന്ന ചോദ്യത്തിനും മറുപടി
ബെംഗളൂരു ഫ്ലാറ്റ് തട്ടിപ്പ് ആരോപണത്തിന് പിന്നിൽ ഗൂഢാലോചന, ഡിജിപിക്കും ബെംഗളൂരു പൊലീസ് കമ്മീഷണർക്കും പരാതി നൽകിയെന്ന് ഷാനിമോൾ ഉസ്മാൻ