ദുരിതാശ്വാസ സഹായത്തിന്റെ പേരിൽ നിര്‍ബന്ധിത പിരിവ്; കടക്കാരനെ പിരിവുകാർ മർദ്ദിച്ചു- വീഡിയോ

By Web TeamFirst Published Aug 20, 2018, 12:10 AM IST
Highlights

ഹരിപ്പാട് നാരകത്തറ ജങ്ഷനിലെ ലക്ഷ്മി ഫുട്ട് വെയർ ഉടമ ശിവന്‍കുട്ടി (45)യെയാണ് കടയിൽവച്ച് ഒരുകൂട്ടം ആളുകൾ മർദ്ദിച്ചത്. സംഭവത്തിൽ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു.  

ഹരിപ്പാട്: വെളളപ്പൊക്ക ദുരിതാശ്വാസസഹായം നൽകിയില്ലെന്നാരോപിച്ച് വ്യാപാരിക്ക് മർദ്ദനം. ഹരിപ്പാട് നാരകത്തറ ജങ്ഷനിലെ ലക്ഷ്മി ഫുട്ട് വെയർ ഉടമ ശിവന്‍കുട്ടി (45)യെയാണ് കടയിൽവച്ച് ഒരുകൂട്ടം ആളുകൾ മർദ്ദിച്ചത്. സംഭവത്തിൽ കണ്ടാലറിയാവുന്ന നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു.  

ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് 500 ജോഡി ചെരുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ഒരുസംഘം ആളുകൾ ശിവന്‍കുട്ടിയെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ വിളിച്ച ആളുകളെ തനിക്കറിയില്ലെന്നും അതുകൊണ്ടുതന്നെ സഹായം നൽകാൻ കഴിയില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. കൂടാതെ ദുരിതാശ്വാസത്തിനായി നേരത്തെ 50 ജോഡി ചെരുപ്പും 5,000 രൂപയും കൊടുത്തിട്ടുണ്ടെന്നും ശിവന്‍കുട്ടി അറിയിച്ചു. തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കടയിലെത്തിയ സംഘം ശിവൻകുട്ടിയെ മർദ്ദിക്കുകയായിരുന്നു.   

ആക്രമണത്തില്‍ ചെവിക്കും മറ്റും പരിക്കേറ്റ ശിവന്‍കുട്ടിയെ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടയിലെ സിസിടിവിയില്‍നിന്നും ആക്രമണത്തിന്റെ ദൃശ്യങ്ങൾ വ്യക്തമാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
 

click me!