ബാർകോഴ കേസ് കോടതിയിൽ: പ്രോസിക്യൂഷൻ അനുമതി ലഭിച്ചില്ല

By Web TeamFirst Published Dec 10, 2018, 6:21 AM IST
Highlights

മാണിക്കെതിരായ ബാർ കോഴക്കേസിൽ വിജിലൻസിന്‍റെ അന്വേഷണ റിപ്പോർട്ട് തള്ളി ഒക്ടോബർ 9നാണ് തിരുവനന്തപുരം വിജിലൻസ് കോടതി തുരന്വേഷണ ഉത്തരവിറക്കിയത്

തിരുവനന്തപുരം: ബാർ കോഴക്കേസിൽ തുടരന്വേഷണത്തിന് പ്രോസിക്യൂഷൻ അനുമതി. കോടതിയിൽ സമർപ്പിക്കേണ്ട സമയം ഇന്ന് അവസാനിക്കും. ഗവർണറിൽ നിന്നോ സർക്കാരിൽ നിന്നോ അനുമതി നേടിയെടുക്കാൻ ഹർജിക്കാർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാണി സമർപ്പിച്ച ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്

മാണിക്കെതിരായ ബാർ കോഴക്കേസിൽ വിജിലൻസിന്‍റെ അന്വേഷണ റിപ്പോർട്ട് തള്ളി ഒക്ടോബർ 9നാണ് തിരുവനന്തപുരം വിജിലൻസ് കോടതി തുരന്വേഷണ ഉത്തരവിറക്കിയത്. മാണിക്ക് വിജിലൻസ് നൽകിയിരുന്ന ക്ലീൻ ചിറ്റ് തള്ളി തുടരന്വേഷണം നടത്തണമെന്ന് കോടതിയിൽ ആവശ്യപ്പെട്ട ഹർജിക്കാരോട് പ്രോസിക്യൂഷൻ അനുമതി വാങ്ങി നൽകാൻ നിർദ്ദേശിച്ചിരുന്നു. 

അഴിമതി നിരോധന നിയമത്തിലെ ഭേഗഗതി പ്രകാരം ജനപ്രതിനിധികള്‍ഡക്കെതിരായ അന്വേഷണത്തിന് സർ‍ക്കാർ അനുമതി ആവശ്യമാണ്. പക്ഷെ ആർക്കും പ്രോസിക്യൂഷൻ അനുമതി ലഭിച്ചിട്ടില്ല. കേസിലെ പ്രധാന സാക്ഷി ബിജു രമേശ് അനുമതി തേടി ഗവർണറെയും സർക്കാരിനെയും സമീപിച്ചിരുന്നു. ഇതിനിടെ അഴിമതി നിരോധന നിയമത്തിൽ ഭേദഗതി വരുന്നതിന് മുമ്പുള്ള കേസായതിനാല്‍ പ്രോസിക്യൂഷൻ അനുമതിവേണ്ടെന്ന് ചൂണ്ടികാട്ടി പരാതിക്കാൻ കൂടിയായ വി.എസ്.അച്യുതാനന്ദൻ ഹൈക്കോടതിയെ സമീപിച്ചു. 

കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട മാണിയും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. രണ്ട് ഹർജികളും തീർപ്പാക്കിയ ശേഷം ബിജു രമേശിന്‍റെ അപേക്ഷയിൽ നടപടിയെടുക്കാമെന്ന് ഗവർണറുടെ നിലപാട്. ഗവർണർ നൽകിയ മറുപടി ബിജു രമേശ് കോടതിയെ അറിയിക്കും. ഹൈക്കോടതിയിൽ ഹർജി പരിഗണിക്കുന്നകാര്യം വി എസും കോടതിയില്‍ അറിയിക്കും. 

എന്നാൽ മാണിയെ പ്രോസിക്യൂട്ട് ചെയ്യാനുള്ള തെളിവില്ലെന്ന് മുൻ നിലപാടാകും വിജിലൻസ് അറിയിക്കുക. പ്രോസിക്യൂഷൻ അനുമതി സംബന്ധിച്ചുള്ള ഹർജികള്‍ ഹൈക്കോടതി പരിഗണിക്കുന്നതിനാൽ അതുകൂടി പരിഗണിച്ചാകും വിജിലൻസ് കോടതിയുടെ തുടര്‍ന്നുളള തീരുമാനം.

click me!