
തിരുവനന്തപുരം: കോഴിക്കോട്, മലപ്പുറം ജില്ലകളെ നിപ രഹിത ജില്ലകളായി പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രി കെ.കെ.ശൈലജയാണ് പ്രഖ്യാപനം നടത്തിയത്. നിപ നിയന്ത്രണ വിധേയമാക്കുന്നതിനായി പ്രവർത്തിച്ചവർക്കുള്ള സംസ്ഥന സർക്കാറിന്‍റെ ആദരിക്കൽ ചടങ്ങിലായിരുന്നു പ്രഖ്യാപനം.
നിപ രോഗിയെ സുശ്രൂഷിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നേഴ്സ് ലിനി അടക്കം 18 പേരുടെ മരണത്തിന് കാരണമായ നിപ വൈറസ് ബാധയില്‍ നിന്നും കോഴിക്കോട് മലപ്പുറം ജില്ലകള്‍ മുക്തമായി. ജൂലൈ പകുതിവരെ നിരീക്ഷണവും കരുതലും തുടരുമെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും പ്രഖ്യാപിച്ചതിന് 15 ദിവസം മുന്നേതന്നെ നിപ ഭീതിയില്‍ നിന്നും മുക്തമായെന്നത് ആരോഗ്യവകുപ്പിന്‍റെ കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ വിജയം തന്നെയാണ്. കോഴിക്കോടും മലപ്പുറത്തുമായിരുന്നു നിപ ഏറ്റവും രൂക്ഷമായി ബാധിച്ചത്. നിപ മുക്തമായി പ്രഖ്യാപനം വന്നെങ്കിലും രോഗകാരിയായ വൈറസിന്‍റെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് ആശങ്കയൊഴിയാതെ നില്‍ക്കുന്നു.
നിപ്പ നിയന്ത്രണ വിധേയമാക്കുന്നതിനായി പ്രവർത്തിച്ചവർക്കുള്ള സംസ്ഥാന സർക്കാരിന്‍റെ ആദരം കോഴിക്കോട് നടന്ന ചടങ്ങിൽ വിതരണം ചെയ്തു. രോഗിയെ ചികിൽസിക്കുന്നതിനിടെ നിപ ബാധയേറ്റ് മരിച്ച പേരാമ്പ്ര താലുക്ക് ആശുപത്രിയിലെ നഴ്സ് ലിനിക്കുള്ള ആദരം ഭർത്താവ് സജീഷ് ഏറ്റുവാങ്ങി. മികച്ച സേവനം കാഴ്ചവെച്ച ഡോക്ടർമാർക്കുള്ള സംസ്ഥാന സർക്കാർ അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ, എ.കെ.ശശീന്ദ്രൻ, ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam