
തിരുവനന്തപുരം: നടൻ കൃഷ്ണകുമാറും മകൾ ദിയയും വാദിയും പ്രതിയുമായ കേസുകള്‍ ക്രൈം ബ്രാഞ്ചിന് കൈമാറും. ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരികളുടെ അക്കൗണ്ടുകളിലേക്ക് 10 മാസത്തിനിടെ 60 ലക്ഷത്തിലധികം രൂപ വന്നതായി ബാങ്ക് രേഖകളുടെ പരിശോധനയിൽ കണ്ടെത്തി. കേസിൽ പ്രതികളായ മൂന്നു ജീവനക്കാരികളും ഒളിവിലാണ്.
തന്റെ സ്ഥാപനത്തിൽ നിന്ന് മൂന്ന് ജീവനക്കാരികൾ 69 ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് ദിയയുടെ പരാതി. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍. ദിയയുടെ വിവാഹത്തിനു ശേഷം കടയിലെ കാര്യങ്ങള്‍ നോക്കി നടത്തിയിരുന്നത് ജീവനക്കാരികളാണ്. സാധനങ്ങള്‍ വാങ്ങുന്നവരിൽ നിന്നും പണം ജീവനക്കാരികളുടെ ക്യൂആർ കോഡ് ഉപയോഗിച്ചാണ് സ്വീകരിച്ചിരുന്നത്. ഈ പണം പിന്നീട് പിൻവലിച്ച് ദിയക്ക് നൽകിരുന്നതായി ജീവനക്കാരികള്‍ പറഞ്ഞിരുന്നു.
എത്രരൂപ പിൻവലിച്ചിട്ടുണ്ടെന്ന് പരിശോധനയിലാണ് പൊലീസ്. സ്ഥാപനത്തിലെത്തി സാധനങ്ങള്‍ വാങ്ങിയവരുടെ രജിസ്റ്റർ പൊലിസ് ശേഖരിച്ചു. ഇതിൽ സാധനങ്ങള്‍ വാങ്ങിയവരുടെ പേരും ഫോണ്‍ നമ്പറുമുണ്ട്. ഓരോരുത്തരെയാണ് പൊലിസ് വിളിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അതേ സമയം പ്രതികളായ മൂന്നു ജീവനക്കാരികളും ഒളിവിലാണ്. വീട്ടിൽ പോയി മൊഴിയെടുക്കാൻ പൊലിസ് ശ്രമിച്ചുവെങ്കിലും പ്രതികളായ സ്ത്രീകള്‍ അവിടെയില്ലെന്ന് പൊലിസ് പറയുന്നു.
കൃഷ്ണകുമാർ തടങ്കലിൽ വച്ച് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയെന്ന ജീവനക്കാരികളുടെ പരാതിയിൽ കഴമ്പില്ലെന്നാണ് പൊലിസിൻെറ നിഗമനം. ഇതേവരെ ശേഖരിച്ച സിസിടിവിയിലും ബലപ്രയോഗം കാണുന്നില്ല. മ്യൂസിയം പൊലീസിൻെറ അന്വേഷണം പുരോഗമിക്കുന്നതിനിടയാണ് വിവാദമായ കേസുകള്‍ ക്രൈം ബ്രാഞ്ചിന് നൽകാൻ സിറ്റി പൊലിസ് കമ്മിഷണർ ഡിജിപിക്ക് കത്ത് നൽകിയത്. രണ്ടു കേസുകളും വൈകാതെ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam