തൃശൂര്‍ കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടി അഞ്ച് മരണം

By Web TeamFirst Published Aug 16, 2018, 1:15 PM IST
Highlights

മഴക്കെടുതി രൂക്ഷമാകുമ്പോള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഉരുള്‍പൊട്ടലും ആളപായവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. തൃശൂരിലെ കുറാഞ്ചേരിയില്‍ വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് അഞ്ചുപേര്‍ മരണപ്പെട്ടു. 

തൃശൂര്‍: വടക്കാഞ്ചേരിക്കടുത്ത് കുറാഞ്ചേരില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലില്‍ അഞ്ച് പേര്‍ മരിച്ചു. വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. തൃശൂര്‍-ഷൊര്‍ണ്ണൂര്‍ റോഡിലെ ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ചെറുതുരുത്തി പള്ളത്തിനടുക്ക് മണ്ണിടിഞ്ഞ് നാലുപേര്‍ മണ്ണിനടിയില്‍പെട്ടിരിക്കുന്നു. ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി.

തൃശൂര്‍ കുറ്റൂര്‍ റെയില്‍വെ ഗേറ്റിനടുത്ത് വീടിന്റെ മതില്‍ ഇടിഞ്ഞ് ദേഹത്ത് വീണ് ഒരാള്‍ മരണപ്പെട്ടു. പുതുക്കുളങ്ങര വീട്ടില്‍ രാമദാസാണ്(71) മരിച്ചത്. നഗരത്തിലെ ദയ ജനറല്‍ ആശുപത്രിയിലും സണ്‍ മെഡിക്കല്‍ (ഹാര്‍ട്ട്) സെന്ററിലും വെള്ളം കയറി. ദയലില്‍ നിന്നുള്ള കിടപ്പുരോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. രാവിലെ കുതിരാനിലെ മണ്ണിടിച്ചല്‍ മൂലം പാലക്കാട്-തൃശൂര്‍ റൂട്ടിലെ ഗതാഗതം നിരോധിച്ചു. കോഴിക്കോട്-തൃശൂര്‍ റൂട്ടിലും ഗതാഗതം നിലച്ചു. കണിമംഗലം-പാലയ്ക്കല്‍ പാടശേഖരം നിറഞ്ഞ് വെള്ളം തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാനപാതയിലേക്ക് കയറി. 

 തൃശൂര്‍-ചേര്‍പ്പ്-തൃപ്രയാര്‍ റൂട്ടിസെ ചിറയ്ക്കലില്‍ റോഡില്‍ കനത്ത വെള്ളക്കെട്ടായി. അമ്മാടം-തൃപ്രയാര്‍ റൂട്ടിലും റോഡ് വെള്ളത്തിനടിയിലാണ്. ജില്ലയുടെ ഉള്‍നാടന്‍ മേഖലകളിലും ബസ് ഗതാഗതമുള്‍പ്പടെ നിര്‍ത്തിവച്ചിട്ടുണ്ട്.
ചാലക്കുടിയിലെ വിവിധ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. പലയിടത്തും ആളുകള്‍ വീടിനുള്ളില്‍ ഒറ്റപ്പെട്ടുകഴിയുന്നതായാണ് വിവിരം. രാവിലെ അതിരപ്പിള്ളിയില്‍ ഉരുള്‍പൊട്ടലുണ്ടായതോടെ സൈന്യമുള്‍പ്പടെ ഇവിടേക്ക് നീങ്ങിയിരിക്കുകയാണ്. നിരവധി ബോട്ടുകളും ഈ മേഖലയിലേക്ക് എത്തിക്കുന്നുണ്ട്.

തൃശൂരിലെ കൈനൂര്‍, പുത്തൂര്‍ മേഖലയാകെ വെള്ളക്കെട്ടിലായി. ഇവിടങ്ങളില്‍ അളുകള്‍ തീര്‍ത്തും ഒറ്റപ്പെട്ടുകഴിയുകയാണ്.
നഗരത്തിലെ പെരിങ്ങാവ്, പാട്ടുരായ്ക്കല്‍, കണ്ണംകുളങ്ങര മേഖലകളും വെള്ളക്കെട്ടിലാണ്. പെരിങ്ങാവിലും പാട്ടുരായ്ക്കലിലും ആളുകള്‍ വീടിനുമുകളില്‍ കയറിക്കൂടിയിരിക്കുകയാണ്.

click me!