
തിരുവനന്തപുരം:ഡീസല്‍ വില വര്‍ധിപ്പിക്കുന്നതിനെ തുടര്‍ന്ന് ലോറിവാടക വീണ്ടും വര്‍ധിപ്പിക്കുമെന്ന് ലോറി ഉടമകള്‍. പ്രതിസന്ധിയിലായതിനാല്‍ മൂവായിരത്തോളം സ്വകാര്യബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തുകയാണെന്നറിയിച്ചതായി ഗതാഗതമന്ത്രി പറഞ്ഞു. കൂടുതല്‍ സര്‍വ്വീസുകള്‍ വെട്ടിക്കുറക്കാന്‍ കെഎസ്ആര്‍ടിസിയും ആലോചിക്കുകയാണ്. സംസ്ഥാനത്തെ സ്തംഭനാവസ്ഥയിലേക്ക് നയിക്കുകയാണ് ഡീസല്‍ വില വര്‍ധന.
ഡീസല്‍ വില വര്‍ധന കാരണം കഴിഞ്ഞയാഴ്ച വാടക കൂട്ടിയതിന് പിന്നാലെയാണ് വീണ്ടും വര്‍ധനവിന് ലോറിയുടമകള്‍ ആലോചിക്കുന്നത്. അഞ്ചുശതമാനം വര്‍ധനവാണ് ഈ മാസം 17 മുതല്‍ പ്രഖ്യാപിച്ചതെങ്കിലും അത് ഫലത്തില്‍ 15 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. ഇനിയും വര്‍ധിപ്പിച്ചാല്‍ അവശ്യസാധനങ്ങളുടെ വില 25 ശതമാനം വരെ ഉയര്‍ന്നേക്കാം.
അതേ സമയം സ്വകാര്യബസുകള്‍ സര്‍വ്വീസ് നിര്‍ത്തുന്ന കാര്യം ആലോചിക്കുകയാണെന്ന് ബസുടമകള്‍ വ്യക്തമാക്കി.നികുതി അടക്കാത്ത 2000 ബസ്സുകള്‍ക്ക് പുറമേ പതിനായിരം സ്വകാര്യ ബസുകള്‍ കൂടി സര്‍വ്വീസ് നിര്‍ത്തുമെന്ന് അറിയിച്ചതായി ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വടക്കന്‍ കേരളത്തിലടുത്ത ദിവസങ്ങളില്‍ കടുത്ത ഗതാഗത പ്രതിസന്ധിയാണിതുണ്ടാക്കുക. ഇനിയും സഹായം സര്‍ക്കാരില്‍ നിന്ന് കിട്ടിയേക്കില്ലാ എന്നതിനാല്‍ കെഎസ് ആര്‍ടിസിയും സര്‍വീസുകള്‍ കുടുതലായി വെട്ടിക്കുറച്ചേക്കും.മുഖ്യമന്ത്രിയും ധനസെക്രട്ടറിയുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam