
മുംബൈ: പട്ടേൽ പ്രതിമയേക്കാൾ ഉയരമുള്ള ഛത്രപതി ശിവജിയുടെ പ്രതിമ നിർമ്മിക്കാൻ 3,643.78 കോടിരൂപ ചെലവ് വരുമെന്ന് മഹാരാഷ്ട്ര സർക്കാർ. സുരക്ഷാക്രമീകരണങ്ങൾ സ്ഥലത്തിന്റെ സർവെ എന്നിവ ഉൾപ്പടെയുള്ള ചെലവാകും ഈ തുകയെന്നും 2022-23തോടെ പ്രതിമയുടെ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സർക്കാർ വ്യക്തമാക്കി.
നവംബർ ഒന്നിനാണ് ശിവജിയുടെ പ്രതിമ നിർമ്മിക്കാനുള്ള അനുമതി കേന്ദ്ര സർക്കാർ മഹാരാഷ്ട്ര സർക്കാരിന് നൽകിയത്. ഇതിനായി 3,700.84 കോടി രൂപയും അനുവദിച്ചിരുന്നു. എന്നാൽ കഴിഞ്ഞയാഴ്ച സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പ്രതിമ നിര്‍മ്മാണത്തിന് 3,643. 78 കോടിയേ ആവശ്യമായി വരികയുള്ളുവെന്നാണ് പറയുന്നത്. ഇത് നേരത്തെ നിശ്ചയിച്ചിരുന്നതിനെക്കാൾ 56.06 കോടി രൂപ കുറവാണ്.
പ്രതിമ നിർമ്മിക്കുന്നതിന് 2,581കോടി രൂപയാണ് ചെലവു വരിക. അതിൽ 236 കോടി സുരക്ഷാക്രമീകരണങ്ങള്‍ക്കും 45 കോടി വെള്ളവും വൈദ്യുതിയും ലഭ്യമാക്കുന്നതിനുമാണ് ചെലവാകുന്നത്. കടല്‍ഭിത്തി നിര്‍മാണം 2019-20ല്‍ ആരംഭിക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്.
നേരത്തെ ശിവാജി പ്രതിമയുടെ ഉയരം 212ൽ നിന്ന് 230 മീറ്ററാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഛത്രപതി ശിവജി സ്മാരക പദ്ധതി പൂർത്തീകരണ നിരീക്ഷണ കോർഡിനേഷൻ സമിതിയുടെ ചെയർമാനായ വിനായക് മീതെ പറഞ്ഞിരുന്നു. ഉത്തർപ്രദേശ് സർക്കാർ രാമപ്രതിമ നിർമ്മിക്കാൻ തീരുമാനിച്ചതോടെയാണിത്. ശിവാജിയുടെ രൂപം, കുതിര, വാൾ, അതു നിൽക്കുന്ന പ്ലാറ്റ്ഫോം എന്നിവ അടങ്ങുന്നതാണ് പ്രതിമയുടെ നിലവിലെ ഉയരമായ 212 മീറ്റർ.
വാളിന്റെ ഉയരം 38 മീറ്ററും പ്രതിമയുടെ ഉയരം 83.2 മീറ്ററുമായാണ് നേരത്തേ നിശ്ചയിച്ചിരിക്കുന്നത്. ആഴക്കടലിൽ പ്രത്യേക ദ്വീപ് പോലെ ക്രമീകരിച്ച് നാലു വശവും ശിവാജിയുടെ കോട്ടയെ അനുസ്മരിപ്പിക്കുന്ന മതിൽ തീർത്താണ് അതിനകത്ത് പ്രതിമ സ്ഥാപിക്കുന്നത്. സന്ദർശക ജെട്ടി, സന്ദർശകരുടെ വിശ്രമകേന്ദ്രം, മ്യൂസിയം, ആർട് ഗാലറി, ഭക്ഷണശാല, കാഴ്ചഗാലറി എന്നിവയും ഇവിടെയുണ്ടാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam