പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജാർഖണ്ഡിൽ നടക്കുന്ന വിദ്യാർത്ഥി സമരം ശക്തമാകുന്നു. സിബിഐ അന്വേഷണം എന്ന ആവശ്യം സർക്കാർ തള്ളിയതോടെ മൂന്നാം വട്ട ചർച്ചയും പരാജയപ്പെട്ടു. സമരം തുടരാൻ തീരുമാനിച്ച വിദ്യാർത്ഥികൾ നാളെ നിയമസഭയിലേക്ക് മാർച്ച് നടത്തും

റാഞ്ചി: പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജാർഖണ്ഡിൽ വിദ്യാർത്ഥികൾ നടത്തിവരുന്ന സമരത്തിന് പിന്നാലെ സർക്കാരും വിദ്യാർത്ഥികളും നടത്തിയ മൂന്നാം വട്ട ചർച്ചയും പരാജയം. അഞ്ച് മണിക്കൂറോളം നീണ്ടു നിന്ന ചർച്ചയാണ് ഇന്ന് പരാജയപ്പെട്ടത്. വിദ്യാർഥികളുടെ ചില ആവശ്യങ്ങൾ അംഗീകരിക്കാൻ ആകില്ല എന്ന നിലപാട് സർക്കാർ എടുത്തതോടയാണ് ചർച്ച പരാജയപ്പെട്ടത്. പരീക്ഷ ക്രമക്കേടുകൾ സി ബി ഐ അന്വേഷിക്കണമെന്നാണ് വിദ്യാർഥികളുടെ പ്രധാന ആവശ്യം ഇത് അംഗീകരിക്കാതെ സമരത്തിൽ നിന്ന് പിന്മാറില്ല എന്നാണ് വിദ്യാർത്ഥി നിലപാട്. പരീക്ഷാ ക്രമക്കേടുകൾ കൈകാര്യം ചെയ്യാൻ ഒരു ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിക്കുമെന്നും 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുമെന്നും ചർച്ചകൾക്ക് ശേഷം ജാർഖണ്ഡ് മന്ത്രി സുദിവ്യ കുമാർ പറഞ്ഞു. എന്നാൽ സമരം തുടരുമെന്ന് പറഞ്ഞ വിദ്യാർത്ഥികൾ നാളെ ജാർഖണ്ഡ് നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്നും വ്യക്തമാക്കി. അതേസമയം സമരത്തിൻ്റെ ഭാഗമായി നിരാഹാര സമരം നടത്തുന്ന വിദ്യാർഥി നേതാവ് ദേവേന്ദ്ര നാഥ് മഹ്തോയുടെ ആരോഗ്യനില വഷളാകുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.

ദേശീയ പരീക്ഷാ ഏജൻസിയിൽ അഴിച്ചുപണിക്ക് കേന്ദ്രം

അതേസമയം ദേശീയ പരീക്ഷാ ഏജൻസിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യാൻ യോഗം വിളിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി. സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് യോഗത്തിന് ശേഷം മന്ത്രി വ്യക്തമാക്കി. നീറ്റ് പരീക്ഷാ നടത്തിപ്പിലെ സുരക്ഷയും സുതാര്യതയും ഉറപ്പാക്കാനുള്ള നടപടികളുടെ ഭാഗമായി സൈബർ സുരക്ഷ, പരീക്ഷാ കേന്ദ്രങ്ങളുടെ പ്രവർത്തനം, ഫോറൻസി വിഭാഗങ്ങളിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനാണ് എ ന്‍ടി എയുടെ തീരുമാനം. പേപ്പർ ചോർച്ച അന്വേഷിക്കാൻ പ്രത്യേക വിഭാഗങ്ങളെ നിയോഗിക്കാനും തീരുമാനമായിട്ടുണ്ട്. വിജിലൻസ് – ഇൻവെസ്റ്റിഗേഷൻ – ഫോറൻസിക്സ് വിഭാഗങ്ങളാകും അന്വേഷിക്കുക. സി ബി ഐ - ഐ ബി - ഇ ഡ‍ി - പൊലീസുമായി ഏകോപിച്ചായിരിക്കും അന്വേഷണം. വിദ്യാർത്ഥികളോട് കൂടുതൽ ഉത്തരവാദിത്തതോടെ ഇടപെടുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്തെന്നും മന്ത്രി അറിയിച്ചു.