വ്യാഴാഴ്ച രാത്രി വൈകിയാണ് 25-കാരനായ പവൻ രണ്ടുകുട്ടികളുടെ അമ്മയായ യുവതിയെ കാണാനെത്തിയത്. ഗ്രാമത്തിലെ കൂലിപ്പണിക്കാരനായ പവനും വീട്ടമ്മയായ യുവതിയും രണ്ടുമാസമായി അടുപ്പത്തിലാണെന്നാണ് നാട്ടുകാർ പറയുന്നത്. ആറുവർഷം മുൻപാണ് യുവതി വിവാഹിതയായത്.
ലഖ്നൗ: രാത്രി വീട്ടമ്മയെ കാണാനെത്തിയ കാമുകന് ക്രൂരമർദനം. തടയാൻ ശ്രമിച്ച വീട്ടമ്മയ്ക്കും മർദനമേറ്റു. ഉത്തർപ്രദേശിലെ ദേരാപുരിലാണ് സംഭവം. ഇരുവരെയും വടികൊണ്ടുൾപ്പെടെ മർദിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വീട്ടിൽ അതിക്രമിച്ച് കയറിയതിന് കാമുകനെതിരേയും ഇയാളെ മർദിച്ചതിന് വീട്ടമ്മയുടെ ബന്ധുക്കൾക്കെതിരേയും പൊലീസ് കേസെടുത്തു.
വ്യാഴാഴ്ച രാത്രി വൈകിയാണ് 25-കാരനായ പവൻ രണ്ടുകുട്ടികളുടെ അമ്മയായ യുവതിയെ കാണാനെത്തിയത്. ഗ്രാമത്തിലെ കൂലിപ്പണിക്കാരനായ പവനും വീട്ടമ്മയായ യുവതിയും രണ്ടുമാസമായി അടുപ്പത്തിലാണെന്നാണ് നാട്ടുകാർ പറയുന്നത്. ആറുവർഷം മുൻപാണ് യുവതി വിവാഹിതയായത്.
വ്യാഴാഴ്ച രാത്രി വൈകി കാമുകൻ യുവതിയുടെ വീട്ടിലെത്തുന്നത് അയൽക്കാർ ശ്രദ്ധിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച രാവിലെ അയൽക്കാർ യുവതിയുടെ വീട് പുറത്തുനിന്ന് പൂട്ടിയിട്ടു. യുവതിയുടെ ഭർതൃമാതാപിതാക്കളെ വിവരമറിയിച്ചു. കൃഷിസ്ഥലത്തുനിന്നും ഭർതൃമാതാപിതാക്കൾ തിരിച്ചെത്തിയതോടെയാണ് വീട് തുറന്നത്. തുടർന്ന് വീട്ടുകാരും ബന്ധുക്കളും അയൽക്കാരുമെല്ലാം വീടിനകത്ത് പരിശോധിച്ചെങ്കിലും കാമുകനെ കണ്ടെത്താനായില്ല. ഒടുവിൽ മണിക്കൂറുകളോളം നീണ്ട പരിശോധനയ്ക്കൊടുവിലാണ് വീട്ടിലെ ഒരു അലമാരയ്ക്കുള്ളിൽ ഒളിച്ചിരിക്കുന്നനിലയിൽ കാമുകനെ കണ്ടെത്തിയത്. പിന്നാലെ ഇയാളെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുവരികയും വടി ഉൾപ്പെടെ ഉപയോഗിച്ച് നിലത്തിട്ട് മർദിക്കുകയുമായിരുന്നു. വീട്ടമ്മയുടെ ബന്ധുക്കളായ സ്ത്രീകളടക്കം യുവാവിനെ മർദിച്ചു. ഇതിനിടെ യുവാവിനെ മർദിക്കുന്നത് തടയാൻ ശ്രമിച്ച യുവതിക്കും മർദനമേറ്റു.
സംഭവത്തിന് പിന്നാലെ യുവാവിനെ വീട്ടുകാർ പൊലീസിന് കൈമാറി. തുടർന്ന് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്തു. യുവതിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയതിന് യുവാവിനെതിരേ കേസെടുത്തതായി പൊലീസ് അറിയിച്ചു. യുവാവിനെ മർദിച്ചതിന് യുവതിയുടെ ബന്ധുക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്. ഇതിൽ പ്രതികളായ ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതായും പൊലീസ് പറഞ്ഞു.


