
മൊഹാലി: ഗര്‍ഭഛിദ്രം നടത്താന്‍ വിസമ്മതിച്ച കാമുകിയെ കൊലപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റില്‍. കൊല്ലപ്പെട്ട യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്ത് സുനില്‍കുമാര്‍ (33) ആണ് അറസ്റ്റിലായത്. ഒക്ടോബര്‍ 16 ചൊവ്വാഴ്ചയാണ് ബീഹാര്‍ സ്വദേശിനിയായ റാണിദേവി(26)യെ സുനില്‍കുമാര്‍ കൊലപ്പെടുത്തിയത്.
സുനില്‍കുമാറിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ വിജയ്കുമാറിന്റെ ഭാര്യയാണ് റാണിദേവി. കഴിഞ്ഞ ഒമ്പത് വർഷമായി മൊഹാലിയിലെ ലെഹ്ലിയിൽ വാടകയ്ക്ക് താമസമാക്കിയ വിജയ്കുമാർ- റാണിദേവി ദമ്പതികൾക്കൊപ്പമാണ് സുനിൽകുമാറും താമസിച്ചിരുന്നത്. ഇതിനിടെ റാണിദേവിയും സുനില്‍കുമാറും തമ്മില്‍ അടുപ്പത്തിലാവുകയും പലതവണ ശാരീരികബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. യുവതി ഗര്‍ഭിണിയായതോടെ സുനില്‍കുമാര്‍ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചു. എന്നാല്‍ റാണിദേവി ഇതിന് വിസമ്മതിച്ചു. ഇതോടെയാണ് റാണിദേവിയെ കൊലപ്പെടുത്താന്‍ സുനില്‍കുമാര്‍ തീരുമാനിക്കുന്നത്.
ഒക്ടോബര്‍ 16ന് റാണിദേവിയെ ലെഹ്ലി റോഡിലേക്ക് വിളിച്ചുവരുത്തിയ പ്രതി ഇവിടെവച്ച് റാണിദേവിയെ കൊലപ്പെടുത്തുകയായിരുന്നു. റോഡരികില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ പൊലീസ് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ ചികിത്സയിലിരിക്കെ അന്ന് രാത്രിതന്നെ യുവതി മരണപ്പെട്ടു. കല്ലുകൊണ്ട് മാരകമായി മുറിവേല്‍പ്പിക്കുകയും മുഖം വികൃതമാക്കുകയും ചെയ്തതിനാൽ ആളെ തിരിച്ചറിയാൻ പൊലീസ് പ്രയാസപ്പെട്ടിരുന്നു. തുടർന്ന് ബുധനാഴ്ച്ച കൊല്ലപ്പെട്ടത് റാണിദേവിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ മൊഹാലി പൊലീസ് പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ ഇയാളെ നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam