സഹോദരിമാരെ കൊലപ്പെടുത്തി ആഭരണങ്ങളും മൊബൈൽ ഫോണും മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ. മുപ്പത്തിനാലുകാരനായ ഗിരി എന്നയാളാണ് അറസ്റ്റിലായത്.
ഹൈദരാബാദ്: സഹോദരിമാരെ കൊലപ്പെടുത്തി ആഭരണങ്ങളും മൊബൈൽ ഫോണും മോഷ്ടിച്ചയാൾ പൊലീസ് പിടിയിൽ. മുപ്പത്തിനാലുകാരനായ ഗിരി എന്നയാളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം സഹോദരിമാരുടെ മൃതദേഹം ഹൈദരാബാദിലെ മുസി നദിക്കരയിൽ നിന്നും കണ്ടെത്തിയിരുന്നു. നാല്പത്തഞ്ചും അമ്പതും വയസ്സ് പ്രായമുള്ള സഹോദരികളാണ് കൊല്ലപ്പെട്ടത്.
ജനുവരി 21നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മന്ത്രികശക്തിയുണ്ടെന്ന് വിശ്വസിപ്പിച്ച് ഗിരി, സഹോദരിമാരായ സ്ത്രീകളുമായി ചങ്ങാത്തം സ്ഥാപിച്ചു. സംഭവ ദിവസം മന്ത്രവാദം പഠിപ്പിച്ചു കൊടുക്കാനെന്ന വ്യാജേന സ്ത്രീകളെ വീട്ടിൽ വിളിച്ചു വരുത്തി. തുടർന്ന് മൂന്നുപേരും ചേർന്ന് കള്ള് കുടിച്ചു. മദ്യലഹരിയിൽ അബോധാവസ്ഥയിലായ സ്ത്രീകളെ ഗിരി കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ശേഷം സ്വർണാഭരണങ്ങളും മൊബൈൽഫോണും ഇയാൾ തട്ടിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊല നടത്തിയ ശേഷം ഇയാൾ മൃതദേഹങ്ങൾ നദിക്കരയിൽ ഉപേക്ഷിച്ചു. പിന്നീട് ഒളിവിൽ പോയ ഗിരിയെ കഴിഞ്ഞ ദിവസമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. മോഷ്ടിച്ച സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കണ്ടെടുക്കാനുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.