
ഹൈദരാബാദ്: ഒരു വർഷം നൂറ് കാർ എന്ന കണക്ക് വച്ച് അഞ്ചു വർഷം കൊണ്ട് മോഷ്ടിച്ചെടുത്ത് അഞ്ഞൂറ് ആഡംബരക്കാറുകൾ. കാർ മോഷ്ടിക്കാൻ ഹൈദരാബാദിൽ നിന്ന് വിമാനത്തിലാണ് വരുന്നത്. എല്ലാ കാറുകളും മോഷ്ടിച്ചിരുന്നത് ദില്ലിയിൽ നിന്ന്. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ കാർ മോഷ്ടാവിന്റെ മോഷണ രീതികളാണിത്. വടക്കൻ ദില്ലി സ്വദേശിയായ സഫ്രുദീൻ ആണ് ഈ മോഷ്ടാവ്. സംഘത്തോടൊപ്പമാണ് ഇയാൾ കാർ മോഷണത്തിനെത്തിയിരുന്നത്. സഫ്രുദീനെ പിടിച്ചു കൊടുക്കുന്നവർക്ക് ഒരുലക്ഷം രൂപ പാരിതോഷികമാണ് ദില്ലി സർക്കാർ പ്രഖ്യാപിച്ചിരുന്നത്.
കാറിന്റെ സുരക്ഷാ സംവിധാനങ്ങൾ തകർത്തതിന് ശേഷമാണ് മോഷണം. അതിനുള്ള സംവിധാനങ്ങളും ഇവരുടെ കയ്യിൽ ഉണ്ടാകും. ഈ മാസം മൂന്നാം തീയതി കാർ മോഷ്ടിച്ചു മടങ്ങുന്ന സമയത്ത് പൊലീസ് കൈ കാണിച്ചു. എന്നാൽ നിർത്താതെ ഓടിച്ചുപോയതിനെത്തുടർന്ന് പൊലീസ് പിന്തുടർന്നു. അമ്പത് കിലോമീറ്റർ പുറകെ പോയാണ് പൊലീസ് സഫ്രുദീനെ അറസ്റ്റ് ചെയ്തത്. പഞ്ചാബ്. രാജസ്ഥാൻ ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മോഷ്ടിച്ച കാറുകൾ വിൽക്കുന്നത്.
മുമ്പൊരിക്കൽ ഇയാൾ പൊലീസ് പിടിയിലായിരുന്നു. അന്ന് നടന്ന വെടിവപ്പിൽ സംഘത്തിലൊരാൾ കൊല്ലപ്പെടുകയും ഒരാൾ അറസ്റ്റിലാകുകയും ചെയ്തു. എന്നാൽ മുഖ്യപ്രതിയായ സഫ്രുദീൻ രക്ഷപ്പെടുകയായിരുന്നു. ആഡംബര ജീവിതം നയിക്കുന്നതിന് വേണ്ടിയാണ് താൻ ആഡംബര കാറുകൾ മോഷ്ടിക്കുന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam