
ബീഹാർ: ബീഹാറിലെ അഭയകേന്ദ്രത്തിൽ നിന്നും പാറ്റ്നയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് സ്ത്രീകൾ മരിച്ചു. ബീഹാറിലെ ആശ്രാ അഭയ കേന്ദ്രത്തിൽ നിന്നുള്ള നാൽപതും പതിനെട്ടും വയസ്സ് പ്രായമുള്ള രണ്ട് സ്ത്രീകളാണ് പാറ്റ്ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. സാമൂഹ്യനീതി വകുപ്പിനും പൊലീസിനും സംഭവത്തെക്കുറിച്ച് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.
പൊലീസ് ഉദ്യോഗസ്ഥരും സാമൂഹ്യനീതി വകുപ്പ് അധികൃതരും ബീഹാറിലെ രാജീവ് ഹാഗർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അഭയകേന്ദ്രം സന്ദർശിച്ച് ജീവനക്കാരെ ചോദ്യം ചെയ്തു. എന്നാൽ ഈ സ്ത്രീകളുടെ മരണകാരണം വെളിപ്പെട്ടിട്ടില്ല. ബീഹാറിലെ മുസാഫിർപൂർ ജില്ലയിലെ അഭയകേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത മുപ്പത്തിനാല് പെൺകുട്ടികളാണ് അതിക്രൂരമായ ബലാത്സംഗത്തിന് ഇരകളായത്. ജൂലൈ മാസത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ വസ്തുതകൾ പുറം ലോകത്തെത്തിയത്. ഈ സംഭവത്തിൽ സാമൂഹ്യനീതി വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
അതുപോലെ തന്നെ ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലെ അഭയകേന്ദ്രത്തിലും പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടിരുന്നു. ഇരുപത്തിനാല് പെൺകുട്ടികളെ അവിടെ നിന്നും പൊലീസ് രക്ഷപ്പെടുത്തി. നാൽപത്തിരണ്ട് അന്തേവാസികളുണ്ടായിരുന്ന അഭയകേന്ദ്രത്തിൽ നിന്നും പതിനെട്ട് പെൺകുട്ടികളെ കാണാതായിട്ടുണ്ട്. കൂട്ടത്തിൽ നിന്നും രക്ഷപ്പെട്ട പത്ത്വയസ്സുകാരി പെൺകുട്ടിയാണ് അവിടെ നടന്നിരുന്ന ലൈംഗിക പീഡനത്തെക്കുറിച്ച് പൊതുസമൂഹത്തോട് പറഞ്ഞത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam