'നിരോധിച്ച നോട്ടുകള്‍ മാറ്റി നല്‍കാമെന്ന് പറഞ്ഞ് ബിജെപി എംഎല്‍എ പറ്റിച്ചു'; മാവോയിസ്റ്റുകള്‍ ബന്ധുവിനെ വെടിവച്ച് കൊന്നു

By Web TeamFirst Published Dec 31, 2018, 8:21 PM IST
Highlights

പണം വാങ്ങിയ ബി ജെ പി എം എല്‍ എ നോട്ടുകള്‍ മാറ്റി നല്‍കുകയോ പണം തിരിച്ച് നല്‍കുകയോ ചെയ്തില്ലെന്നും മാവോയിസ്റ്റുകള്‍ ആരോപിക്കുന്നു

പാറ്റ്ന: ബി ജെ പി എം എല്‍ എയുടെ വീട് ആക്രമിച്ച് എം എല്‍ എയുടെ അമ്മാവനെ കൊന്നത് നിരോധിച്ച നോട്ടുകള്‍ മാറ്റി നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചതിനാലെന്ന് മാവോയിസ്റ്റുകള്‍. എംഎല്‍എ രാജന് കുമാര്‍ പണം വാങ്ങുകയും നോട്ടുകള്‍ മാറ്റി നല്‍കാമെന്ന് പറഞ്ഞ് പറ്റിക്കുകയും ചെയ്തതിലുളള പ്രതികാര നടപടിയായിരുന്നു കൊലപാതകമെന്ന് മാവോയിസ്റ്റുകള്‍ വിതരണം ചെയ്ത ലഘുലേഘയില്‍ പറയുന്നു.

ദേശീയ മാധ്യമങ്ങളാണ് കൊലപാതകത്തിന് പിന്നിലെ കാരണം റിപ്പോര്‍ട്ട് ചെയ്തത്. എം എല്‍ എ 5 കോടിയും എംഎല്‍യുടെ ബന്ധു 2 കോടിയും മാവോയിസ്റ്റുകളില്‍ നിന്ന് കൈപ്പറ്റിയെന്നാണ് ലഘുലേഖ വ്യക്തമാക്കുന്നത്. എന്നാല്‍ പണം വാങ്ങിയ ബി ജെ പി എം എല്‍ എ നോട്ടുകള്‍ മാറ്റി നല്‍കുകയോ പണം തിരിച്ച് നല്‍കുകയോ ചെയ്തില്ലെന്നും മാവോയിസ്റ്റുകള്‍ ആരോപിക്കുന്നു.

വീടാക്രമിച്ച സംഘം എം എല്‍ എയുടെ 55 കാരനായ അമ്മാവന്‍ നരേന്ദ്ര സിങ്ങിനെ വെടിവെച്ചു കൊല്ലുകയും പത്ത് വാഹനങ്ങള്‍ക്കും വീടിനും തീയിടുകയും ചെയ്യുകയുമായിരുന്നു. 200 ഓളം പേര്‍ ചേര്‍ന്നാണ് എം എല്‍ എയുടെ വീട് ആക്രമിച്ചത്. വിവരമറിഞ്ഞെത്തിയ സുരക്ഷാ സംഘം ഇവരുമായി ഏറ്റുമുട്ടിയെങ്കിലും ആരെയും പിടികൂടാനായില്ല. അതേസമയം ലഘുലേഖയില്‍ പറയുന്ന കാര്യങ്ങള്‍ എം എല്‍ എ നിഷേധിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

 

click me!