എംജെ അക്ബറിനെതിരായ 'മീ ടൂ' പരാതി: പാർലമെന്‍റ് എത്തിക്സ് കമ്മിറ്റി പരിശോധിച്ചേക്കും

By Web TeamFirst Published Nov 3, 2018, 12:45 PM IST
Highlights

എംജെ അക്ബറിനെതിരായ 'മീ ടൂ' പരാതി രാജ്യസഭാ എത്തിക്സ് കമ്മിറ്റി പരിശോധിച്ചേക്കും. അക്ബറിൽ നിന്നുള്ള ദുരനുഭവം തുറന്നു പറഞ്ഞ ചില മാധ്യമപ്രവർത്തകർ എത്തിക്സ് കമ്മിറ്റി അംഗങ്ങളുമായി സംസാരിച്ചു. അക്ബറിന്‍റെ വാദം പല്ലവി ഗൊഗോയി തള്ളി.

ദില്ലി: മുൻ വിദേശകാര്യ സഹമന്ത്രി എംജെ അക്ബറിനെതിരായ 'മീ ടൂ' പരാതികൾ പാർലമെൻറിന്‍റെ എത്തിക്സ് കമ്മിറ്റി പരിശോധിച്ചേക്കും. അതേസമയം, പരസ്പര സമ്മതത്തോടെയുള്ള ബന്ധമെന്ന എംജെ അക്ബറിന്‍റെ വിശദീകരണം പച്ചക്കള്ളമെന്ന് മാധ്യമപ്രവർത്തക പല്ലവി ഗൊഗോയി മറുപടി നല്‍കി.

ജയ്പൂരിലെ ഒരു ഹോട്ടലിൽ വെച്ചും തുടര്‍ന്നും പലതവണ എംജെ അക്ബർ ബലാത്സംഗം ചെയ്തു എന്നാണ് മാധ്യമപ്രവർത്തകയായ പല്ലവി ഗൊഗോയി ഇന്നലെ ആരോപിച്ചത്. പിന്നാലെ, പല്ലവിയും അക്ബറുമായി അടുത്ത ബന്ധമായിരുന്നെന്നും വീട്ടിൽ പലപ്പോഴും വരാറുണ്ടായിരുന്നെന്നും അക്ബറിന്‍റെ ഭാര്യ മല്ലിക ജോസഫ് വിശദീകരണക്കുറിപ്പിറക്കി.

Also Read: എംജെ അക്ബറിനെതിരായ ലൈംഗിക ആരോപണം; ഒടുവില്‍ നിലപാട് വ്യക്തമാക്കി ഭാര്യ മല്ലിക

പരസ്പര സമ്മതത്തോടെയുള്ള ബന്ധം പല്ലവിയുമായി ഉണ്ടായിരുന്നു എന്നാണ് അക്ബർ പ്രതികരിച്ചത്. കുടുംബത്തിൽ ഇത് വിഷയമായപ്പോൾ ബന്ധം അവസാനിപ്പിച്ചു എന്നും അക്ബർ പറയുന്നു. 

Also Read: 'ആ ബന്ധം പരസ്പരസമ്മതത്തോടെ': മീടൂ ആരോപണത്തെക്കുറിച്ച് എം.ജെ.അക്ബർ

എന്നാൽ, അക്ബർ കള്ളം പറയുകയാണെന്ന് മാധ്യമപ്രവർത്തക പല്ലവി ഗൊഗോയി മറുപടി നല്‍കി. നിർബന്ധിച്ചും അധികാരമുപയോഗിച്ചും വഴങ്ങാൻ നിർബന്ധിക്കുന്നത് എങ്ങനെ പരസ്പരസമ്മതത്തോടെയുള്ള ബന്ധമാകുമെന്ന് പല്ലവി ചോദിച്ചു. മുൻ പ്രസ്താവനയിൽ ഉറച്ചു നില്‍ക്കുന്നെന്നും പല്ലവി വ്യക്തമാക്കി. മധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാ അംഗമാണ് എംജെ അക്ബർ. രാജ്യസഭാ അംഗത്വവും അക്ബർ രാജിവയ്ക്കണം എന്ന ആവശ്യം ശക്തമാക്കാനാണ് മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയുടെ തീരുമാനം. 

രാജ്യസഭാ എത്തിക്സ് കമ്മിറ്റിയിലെ ചില അംഗങ്ങളുമായി മാധ്യമപ്രവർത്തകർ സംസാരിച്ചു. പരാതി അംഗങ്ങൾ എഴുതി നല്‍കാനാണ് നീക്കം. അധാർമ്മികമായി പെരുമാറിയെന്ന് കണ്ടെത്തിയാൽ അംഗത്തിനെതിരെ നടപടി ശുപാർശ ചെയ്യാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമുണ്ട്. പാർലമെൻറിന്‍റെ ശീതകാല സമ്മേളനത്തിൽ അക്ബറിനെതിരായ പരാതികൾ ബിജെപിക്കെതിരെ പ്രതിപക്ഷം ആയുധമാക്കാനാണ് സാധ്യത.

click me!