
മുംബൈ: പ്രാധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി ജെ എന്‍ യു മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ രംഗത്ത്. വ്യാജവാർത്തയുടെ എൻസൈക്ലോപീഡിയയാണ് നരേന്ദ്രമോദിയെന്നും അത്തരം വ്യാജവാർത്തകൾ കൊണ്ട് ജനങ്ങളെ വിഡ്ഢികളാക്കാൻ മോദിക്കാകില്ലെന്നും കനയ്യ പറഞ്ഞു. അഖിലേന്ത്യാ പ്രൊഫഷണൽ കോൺഗ്രസ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാൻ ഈ നൂറ്റാണ്ടിലെ ആളാണ്. എന്റെ നീതിയും നൈതികയും തീരുമാനിക്കേണ്ടത് ഞാൻ തന്നെയാണ്. അവർ രാമക്ഷേത്രങ്ങളെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ നമ്മൾ മൗലികാവകാശങ്ങളെ കുറിച്ചാണ് സംസാരിക്കേണ്ടത്' -കനയ്യ കുമാര്‍ പറഞ്ഞു. ബുലന്ദ്ഷഹർ കലാപവുമായി ബന്ധപ്പെട്ട് നടൻ നസറുദ്ദീൻ ഷാ നടത്തിയ പരാമർശങ്ങൾ എടുത്തുകാട്ടിയായിരുന്നു കനയ്യയുടെ പരാമർശം.
അവർക്ക് അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുകയോ പശുവിനെ ആരാധിക്കുകയോ ചെയ്യാം. പക്ഷേ നമ്മൾ മുൻതൂക്കം നൽകേണ്ടത് അഴിമതിരഹിത സമൂഹത്തെ കുറിച്ചും ഉപയോഗിക്കാൻ യോഗ്യമായ റോഡുകളെയും വിദ്യാഭ്യാസത്തെയും കുറിച്ചുമാണ്. സമൂഹത്തിൽ ഭയത്തിന്റെ അന്തരീക്ഷമാണ് നിഴലിടുന്നതെന്നും ജനങ്ങൾ അവരുടെ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാകണമെന്നും കനയ്യ പ്രതികരിച്ചു.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കനയ്യ കുമാർ മത്സരിക്കുന്നതില്‍ ധാരണയായതായി മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. സ്വദേശമായ ബിഹാറിലെ ബേഗുസാരായിൽ നിന്നാകും കനയ്യ ജനവിധി തേടുക എന്നാണ് സൂചന.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam