
മുംബൈ: ജമ്മു കാശ്മീരിലെ പുൽവാമയിൽ 39 സൈനികർ ദാരുണമായി കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കുമെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി മോദി. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല. തിരിച്ചടിക്കാൻ ഇന്ത്യൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. മഹാരാഷ്ട്രയിലെ യാവാത്മലില്‍ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് സൈനികർ അക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. അവരുടെ ത്യാഗം വെറുതെയാകില്ലെന്നും മോദി കൂട്ടിച്ചേർത്തു. ''ഭീകരർ എത്ര ഓടിയൊളിക്കാൻ ശ്രമിച്ചിച്ചും പ്രയോജനമില്ല. അവരെ കണ്ടുപിടിച്ച് ശിക്ഷിക്കും. പുൽവാമ ഭീകരാക്രമണത്തിൽ രാജ്യമെമ്പാടും അതീവ ദു:ഖത്തിലാണ്. എല്ലാവരുടെയും അമർഷവും ദുഖവും മനസ്സിലാക്കുന്നു.'' പ്രധാനമന്ത്രി പറഞ്ഞു. ഭീകരർക്ക് കനത്ത തിരിച്ചടി നൽകുമെന്ന് കഴിഞ്ഞ ദിവസവും മോദി പറഞ്ഞിരുന്നു. കൂടാതെ പ്രത്യാക്രമണം നടത്താനുള്ള സമയവും സ്ഥലവും നിശ്ചയിക്കാൻ സൈന്യത്തിന് പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്നും മോദി കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam