എഐ ഉച്ചകോടിയിലെ ലോകനേതാക്കൾ പങ്കെടുക്കുന്ന നിർണായക പ്ലീനറി സെഷൻ ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. 20 രാഷ്ട്രനേതാക്കളും 45 രാജ്യങ്ങളിലെ മന്ത്രിമാരും പങ്കെടുക്കും.
ദില്ലി: എഐ ഉച്ചകോടിയിലെ ലോകനേതാക്കൾ പങ്കെടുക്കുന്ന നിർണായക പ്ലീനറി സെഷൻ ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷത വഹിക്കും. 20 രാഷ്ട്രനേതാക്കളും 45 രാജ്യങ്ങളിലെ മന്ത്രിമാരും പങ്കെടുക്കും. എഐ ചിലരുടെ കുത്തക ആകരുതെന്നും ജനാധിപത്യ ഉപയോഗം പ്രോത്സാഹിപ്പിക്കണം എന്നാണ് ഇന്ത്യയുടെ നിലപാട്. ഇന്നത്തെ ദില്ലി പ്രഖ്യാപനത്തിൽ ഇത് ഉൾപ്പെടുത്തും.
രാവിലെ 9.30 ന് തുടങ്ങുന്ന പ്ലീനറി സെഷനിൽ പ്രധാനമന്ത്രി അധ്യക്ഷത വഹിക്കും. 20 രാഷ്ട്രനേതാക്കളും 45 രാജ്യങ്ങളിലെ മന്ത്രിമാരും മറ്റ് രാജ്യങ്ങളിലെ സഹമന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും സെഷനുകളിൽ പങ്കെടുക്കും. ചർച്ചകൾക്ക് ശേഷം സംയുക്ത പ്രഖ്യാപനം സമ്മേളനം അംഗീകരിക്കാനാണ് സാധ്യത. ഓപ്പൺ എഐ ചിലരുടെ കുത്തക ആകരുതെന്നാണ് ഇന്ത്യയുടെ നിർദേശം. എഐയിൽ അന്താരാഷ്ട്ര സഹകരണത്തിനും ഊന്നൽ നൽകും. പ്രധാന കമ്പനികളുടെ സിഇഒമാരും ലോകനേതാക്കളും പങ്കെടുക്കുന്ന യോഗവും ഇന്ന് ചേരും. ഉച്ചകോടിക്കെത്തിയ നേതാക്കൾക്ക് ഇന്നലെ നരേന്ദ്രമോദി അത്താഴവിരുന്ന് നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ രാത്രി ഗൂഗിൾ സിഇഒ സുന്ദർ പിച്ചയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ, കടൽ മാർഗ്ഗം ഇന്ത്യ യുഎസ് കണക്ടിവിറ്റി സ്ഥാപിക്കുമെന്ന് ഗൂഗിൾ അറിയിച്ചിരുന്നു. ഇതിന് വിശാഖപട്ടണത്തേക്ക് കടൽമാർഗ്ഗം കേബിൾ വലിക്കും.
