
ഗുജറാത്ത്: അഴിമതിക്കും അധികാര ദുർവിനിയോഗത്തിനും എതിരെയുള്ള തന്റെ പ്രവർത്തനങ്ങൾ ചിലരെ പ്രകോപിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ സിൽവാസയിലെ പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്ന വേളയിലായിരുന്നു മോദിയുടെ ഈ വാക്കുകൾ. പൊതുഖജനാവ് ധൂർത്തടിക്കാൻ ആരെയും അനുവദിക്കാത്തതാണ് ഈ പ്രകോപനത്തിന് കാരണമെന്നും അത് സ്വാഭാവികമാണെന്നും മോദി കൂട്ടിച്ചേർത്തു. കൊൽക്കത്തയിൽ സംഘടിപ്പിച്ച പ്രതിപക്ഷ മെഗാറാലിയിൽ പ്രമുഖ നേതാക്കൾ ഉന്നയിച്ച വിമർശനങ്ങൾക്ക് മറുപടി പറയുകയായിരുന്നു മോദി.
പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സംഘടിപ്പിച്ച റാലിയിൽ ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ, എസ് പി നേതാവ് അഖിലേഷ് യാദവ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു എന്നിവർ വിമർശനമുന്നയിച്ചിരുന്നു. പബ്ലിസിറ്റി പിഎം എന്നാണ് ചന്ദ്രബാബു നായിഡു മോദിയെ വിശേഷിപ്പിച്ചത്. മോദി സർക്കാരിന്റെ കാലാവധി കഴിഞ്ഞുവെന്നായിരുന്നു മമത ബാനർജിയുടെ വാക്കുകൾ. കർഷകർ നേരിടുന്ന പ്രശ്നങ്ങളായിരുന്നു മോദിക്കെതിരെ ആഞ്ഞടിക്കാൻ എച്ച് ഡി കുമാരസ്വാമി ഉപയോഗിച്ചത്.
മഹാസഖ്യം എന്ന പേരിൽ ഒരു പുതിയ കൂട്ടുകെട്ട് നിർമ്മിക്കുകയാണ് പ്രതിപക്ഷം ചെയ്തിരിക്കുന്നത്. സ്വന്തം സംസ്ഥാനത്ത് ജനാധിപത്യത്തെ സംരക്ഷിക്കാൻ കഴിവില്ലാത്തവരാണ് ഇപ്പോൾ ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam