
ദില്ലി: മോഷണകുറ്റത്തിന് അറസ്റ്റ് ചെയ്ത അമ്മയെയും മകളെയും പുരുഷ സഹപ്രവർത്തകരുടെ മുന്നിൽവെച്ച് നഗ്നരാക്കി മർദിച്ച പൊലീസ് ഉദ്യോഗസ്ഥക്കെതിരെ കേസ്. ദേശീയ മനുഷ്യാവകാശ കമ്മിഷനാണ് ഉദ്യോഗസ്ഥക്കെതിരെ കേസെടുത്തത്. ബിലാസ്പുരിലെ പോലീസ് സ്‌റ്റേഷനിലാണ് സംഭവം. സംഭവത്തിൽ വിശദീകരണമാവശ്യപ്പെട്ട് ഛത്തീസ്ഗഡ് പോലീസ് മേധാവിക്ക് കമ്മീഷന്‍ നോട്ടീസയച്ചിട്ടുണ്ട്.
ഒക്ടോബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. അറുപതുകാരിയായ സ്ത്രീയേയും ഇരുപത്തേഴുകാരിയായ മകളേയും സഹപ്രവർത്തകരുടെ മുന്നിൽവെച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. ഉദ്യോഗസ്ഥയുടെ മർദനത്തെ തുടർന്ന് ഇരുവര്‍ക്കും ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അമ്മ അതിരക്തസമ്മര്‍ദരോഗിയാണെന്നും ചികിത്സ നല്‍കണമെന്നും മകൾ ആവശ്യപ്പെട്ടെങ്കിലും പൊലീസുകാർ തയ്യാറായില്ലെന്നും കമ്മിഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാകൃതവും മനുഷ്യത്വരഹിതവുമാണ് ഉദ്യോഗസ്ഥയുടെ പ്രവൃത്തി എന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കൂട്ടിച്ചേര്‍ത്തു.
സംഭവത്തിൽ നാലാഴ്ചക്കുള്ളിൽ വിശദീകരണം നൽകാൻ ഛത്തീസ്ഗഡ് പോലീസ് മേധാവിയോട് കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. കൃത്യം ചെയ്ത ഉദ്യോഗസ്ഥയ്‌ക്കെതിരെ സ്വീകരിച്ച നടപടികളെ കുറിച്ച് വിശദമാക്കാനും കമ്മിഷന്‍ ആവശ്യപ്പെട്ടു. ഒക്ടോബർ 17ന് അമ്മയെയും മകളെയും കോടതിയില്‍ ഹാജരാക്കിയതോടെയാണ് മർദന വിവരം പുറംലോകമറിയുന്നത്. തുടർന്ന് മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയ കേസെടുക്കുകയായിരുന്നു. അതേസമയം സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി ഒക്ടോബര്‍ 26 ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ബിലാസ്പുര്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam