
റായ്പൂര്‍: കോണ്‍ഗ്രസ് പാര്‍ട്ടി അര്‍ബൻ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ബാധിതപ്രദേശമായ ജഗദല്‍പൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് നരേന്ദ്ര മോദിയുടെ പരാമര്‍ശം.
'അര്‍ബൻ മാവോയിസ്റ്റുകള്‍ കഴിയുന്നത് മുഴുവന്‍ എയര്‍കണ്ടീഷന്‍ ചെയ്ത വീടുകളിലാണ്. വിദേശത്ത് പഠിക്കുന്നു, വില കൂടിയ കാറുകളില്‍ സഞ്ചരിക്കുന്നു. എന്നിട്ട് ഇവിടെ വന്ന് ഇവിടത്തെ സമാധാനം നശിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്തിനാണ് കോണ്‍ഗ്രസ് പാര്‍ട്ടി ഈ അര്‍ബൻ മാവോയിസ്റ്റുകളെ പിന്തുണയ്ക്കുന്നത്'- മോദി പറഞ്ഞു.
ഈ മാസം 12, 20 തീയ്യതികളിലായാണ് ഛത്തീസ്ഗഢില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. പ്രചാരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ഛത്തീസ്ഗഢിലെത്തിയിരുന്നു. രാജ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന മുതലാളിമാരെ പിന്തുണയ്ക്കുന്ന സര്‍ക്കാരാണ് ബിജെപി സര്‍ക്കാരെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിലെ പ്രധാന രാഷ്ട്രീയാരോപണം.
ഇതിന് പിന്നാലെയാണ് ബിജെപി സ്ഥാനാര്‍ത്ഥികളെ പരിചയപ്പെടുത്തിക്കൊണ്ട് നരേന്ദ്ര മോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചത്. മാവോയിസ്റ്റ് ബാധിതപ്രദേശങ്ങളായതിനാല്‍ തന്നെ ഇതേ വിഷയത്തിലൂന്നിയാണ് മോദി കോണ്‍ഗ്രസിനെതിരായ ആക്രമണം നടത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam