
ചണ്ഡിഗഡ്: അമൃത്‌സർ ട്രെയിൻ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടമായ കുട്ടികളെ ദത്തെടുക്കുമെന്ന് പഞ്ചാബ് മന്ത്രി നവ്ജ്യോത് സിങ് സിദ്ദു. താനും ഭാര്യയും ഒരുമിച്ചെടുത്ത തീരുമാനമാണെന്നും അപകടത്തിൽ മതാപിതാക്കൾ നഷ്ടമായ മുഴുവൻ കുട്ടികളെയും ദത്തെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടികളുടെ വിദ്യാഭ്യസത്തിന്റെയും മറ്റ് ചെലവുകളുടെയും ഉത്തരവാദിത്വം താൻ തന്നെ ഏറ്റെടുക്കുമെന്നും ഭർത്താക്കന്മാർ നഷ്ടമായ സ്ത്രീകൾക്ക് ആവശ്യമായ സാമ്പത്തിക സഹായങ്ങളും നൽകുമെന്നും സിദ്ദു കൂട്ടിചേർത്തു. അമൃത്‌സറിൽ സിദ്ദുവിന്റെ ഭാര്യ നവ്ജ്യോത് കൗർ മുഖ്യാതിഥിയായ ദസറ ആഘോഷത്തിനിടെയാണ് ദുരന്തം സംഭവിച്ചത്. പരിപാടിയുടെ സംഘാടകൻ സിദ്ദുവായിരുന്നു. അപകടം നടന്നതിനു തൊട്ടുപിന്നാലെ സ്ഥലത്തുനിന്നും ഇരുവരും പോയി എന്ന് പറഞ്ഞ് പലയിടങ്ങളിൽ നിന്നും വിമർശനങ്ങൾ ഉയർന്നിരുന്നു. അതേസമയം താൻ പോയതല്ലെന്നും പരുക്കേറ്റവർക്കൊപ്പം ആശുപത്രിയിലായിരുന്നവെന്നും നവജ്യോത് കൗർ വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് കുട്ടികളെ ദത്തെടുക്കുമെന്ന സിദ്ദുവിന്റെ പ്രഖ്യാപനം. ട്രെയിൻ അപകടത്തില്‍ മരിച്ച 61 പേരുടെ കുടുംബത്തിനും പഞ്ചാബ് സർക്കാർ അഞ്ചു ലക്ഷം രൂപ ധനസഹായം നൽകിയിരുന്നു. പരുക്കേറ്റവർക്കുള്ള നഷ്ടപരിഹാരം ഉടൻ വിതരണം ചെയ്യുമെന്ന് പഞ്ചാബ് ആരോഗ്യ- കുടുംബക്ഷേമ മന്ത്രി ബ്രഹ്മം മോഹിന്ദ്ര വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam