
സന്നിധാനം: ശബരിമല ക്ഷേത്ര ശ്രീകോവിലിന് പുതിയ വാതിൽ ഒരുങ്ങുന്നു. നിലവിലുള്ള വാതിൽ ജീർണിച്ചതിനെ തുടർന്നാണ് പുതിയ വാതിൽ നിർമ്മിക്കാൻ തീരുമാനിച്ചത്. സന്നിധാനത്തെത്തിച്ച വാതിൽ പാളികളുടെ അളവെടുപ്പ് പൂർത്തിയായി.
നിലമ്പൂർ കാട്ടിൽ നിന്നുള്ള ഒറ്റത്തടി തേക്കിലാണ് പുതിയ ശ്രീകോവിൽ വാതിൽ പണിതിരിക്കുന്നത്. വാതിൽ പാളികളും സൂത്രപ്പട്ടികയും ചെമ്പുപാളി പതിക്കുന്നതിന് മുന്നോടിയായി സന്നിധാനത്ത് എത്തിച്ച് അളവെടുപ്പ് പൂർത്തിയാക്കി. ചെമ്പ് പാളി പതിച്ചതിന് ശേഷം ഹൈദരാബാദിൽ സ്വർണം പൂശുന്നതിനായി വാതിൽ കൊണ്ട് പോകും.
സ്വർണം പൂശുന്ന ജോലി ഏറ്റെടുത്തിട്ടുള്ള സംഘവും നിർമ്മാണം ഏറ്റെടുത്ത സംഘത്തോടൊപ്പമുണ്ട്. ഗുരുവായൂർ അടക്കമുള്ള പ്രധാന ക്ഷേത്രങ്ങളിലെ തച്ചുജോലി ചെയ്തിട്ടുള്ള ഗുരുവായൂർ സ്വദേശി ഇളവള്ളി നന്ദന്‍റെ നേതൃത്വത്തിലുള്ള തച്ചന്മാരാണ് വാതിലിന്‍റ നിർമ്മാണ ചുമതല.
ബെംഗളൂരുവിൽ നിന്നുള്ള മൂന്ന് പേരാണ് വാതിൽ സംഭാവന ചെയ്തിരിക്കുന്നത്. മണ്ഡലമാസ പൂജാകാലത്ത് തന്നെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോർഡ്. വാതിലിൽ പൂശുന്നതിന് നാല് കിലോ സ്വര്‍ണം വേണ്ടിവരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ശ്രീകോവിൽ വാതിലുകൾ മാറ്റണമെന്ന് ദേവപ്രശ്ന വിധിയിലും ഉണ്ടായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam