ഒമാനിൽ സ്വദേശിവത്കരണം നടപ്പിലാക്കാത്ത 161 സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികളുമായി മാനവ വിഭവ ശേഷി മന്ത്രാലയം. സ്ഥാപനങ്ങളിൽ പത്തു ശതമാനം സ്വദേശിവൽക്കരണം നടപ്പിലാക്കണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. പരിശോധനകൾക്കായി പ്രത്യേക സംഘത്തെയും നിയോഗിച്ചു. ഒമാൻ സർക്കാർ അനുശാസച്ചിട്ടുള്ള സ്വദേശിവൽക്കരണം നടപ്പിലാക്കത്ത 161 സ്ഥാപനങ്ങൾക്കെതിരെയാണ് മന്ത്രാലയം ശക്തമായ നിലപാടുകൾ സ്വീകരിച്ചിരിക്കുന്നത് .
6959 വിദേശ ജീവനക്കാരാണ് , നിലവിൽ ഈ 161 കമ്പനികളിലായി തൊഴിൽ ചെയ്തു വരുന്നത് . നാല്പതിലധികം വിദേശികൾ വീതം ജോലി ചെയ്തു വരുന്ന 161 വിവിധ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ , ഒരു സ്വദേശിപോലും ജീവനക്കാരുടെ പട്ടികയിൽ ഇല്ലാത്ത സഹചര്യത്തിലാണ് ഈ സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടികളുമായി നീങ്ങിയതെന്നു മന്ത്രാലയം വ്യക്തമാക്കി
നിയമ നടപടികൾക്ക് വിധേയമായ സ്ഥാപനങ്ങൾക്കു പുതിയ വിസക്കുള്ള അനുമതി, നിലവിലുള്ള വിദേശ ജീവനക്കാരുടെ തൊഴിൽ രേഖകൾ പുതുക്കുക തുടങ്ങിയ സേവനങ്ങൾ മന്ത്രാലയം റദ്ദാക്കും. പത്തു ശതമാനം സ്വദേശിവൽക്കരണം പാലിക്കുന്നുവോ എന്നു ഉറപ്പു വരുത്തുവാൻ മന്ത്രാലയം പരിശോധനകളും ഊർജ്ജിതമാക്കി .
സ്വദേശിവൽക്കരണ തോത് പാലിക്കാത്ത തൊഴിൽ ഉടമയിൽ നിന്നും കുറവുള്ള ഓരോ തൊഴിലാളിക്കും 250 ഒമാനി റിയൽ മുതൽ 500 റിയൽ വരെ നിരക്കിൽ പിഴ ചുമത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി .