
ബംഗളുരു: മൊത്തവിപണിയില്‍ ഉള്ളിവില കൂപ്പുകുത്തുകയാണിപ്പോള്‍. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലേക്ക് ഉള്ളിയെത്തിക്കുന്ന കര്‍ണ്ണാടകയിലെ മൊത്തവില്‍പ്പന കേന്ദ്രങ്ങളില്‍ ഒരു രൂപയ്ക്കാണ് വ്യാപാരം നടന്നത്.
കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് ഉള്ളിവിലയില്‍ ഇത്രവലിയ ഇടിവുണ്ടായതെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ണ്ണാടകയിലെ ഉള്ളികര്‍ഷകര്‍ ജീവിതം വഴിമുട്ടി കടുത്ത പ്രതിസന്ധിയിലകപ്പെട്ടിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ വര്‍ഷം ഒരു കിലോയ്ക്ക് 30 രൂപ വരെ വിലയുണ്ടായിരുന്നു. ഒരാഴ്ച മുമ്പ് വരെ 100 കിലോയുടെ ഒരു ചാക്ക് ഉള്ളിക്ക് 500 രൂപ വരെയാണ് ലഭിച്ചിരുന്നത്. പിന്നീട് ഇത് 200 രൂപയായി ഇന്ന് കുറഞ്ഞു. ഇപ്പോള്‍ 100 രൂപയാണ് വില. കര്‍ണ്ണാടകയില്‍ ഉള്ളി കൃഷി ചെയ്യുന്ന ബെല്‍ഗാം, ബിജാപൂര്‍, ഭഗല്‍കോട്ടെ, ധര്‍വാദ്, ഹവേരി, ചിത്രദുര്‍ഗ തുടങ്ങിയ ജില്ലകളിലെല്ലാം കര്‍ഷകരുടെ കണ്ണുനീരാണ് നിറയുന്നത്.
കര്‍ണ്ണാടകയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും വലിയ അളവില്‍ ഉള്ളി വിപണിയില്‍ എത്തിയതാണ് പ്രതിസന്ധിക്ക് കാരണമെന്ന് കര്‍ഷകര്‍ പറയുന്നു. മദ്ധ്യപ്രദേശ്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും വിപണിയില്‍ ഉള്ളിയെത്തുന്നു. പഞ്ചാബിലെയും ദില്ലിയിലെയും വിപണിയില്‍ പാകിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്നുമുണ്ട്. ആവശ്യത്തിലേറെ ഉള്ളി മാര്‍ക്കറ്റില്‍ കെട്ടിക്കിടക്കാന്‍ തുടങ്ങിയപ്പോള്‍ വില കുത്തനെ ഇടിഞ്ഞു. ഇത്തവണ നല്ല വിളവ് ലഭിച്ചതും കൂടുതല്‍ അളവില്‍ ഉള്ളി വിപണിയിലെത്താന്‍ കാരണമായി. ഉല്‍പ്പാദന ചിലവ് പോയിട്ട് മാര്‍ക്കറ്റിലെത്തിക്കാനുള്ള വാഹന ചിലവ് പോലും തിരിച്ചുകിട്ടുന്നില്ലെന്നാണ് കര്‍ഷകര്‍ ഇപ്പോള്‍ പറയുന്നത്.
കര്‍ണ്ണാടകയില്‍ നിന്ന് കേരളത്തിലേക്കും തമിഴ്‍നാട്ടിലേക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുമാണ് ഉള്ളി കയറ്റി അയക്കുന്നത്. ഗജ ചുഴലിക്കാറ്റ് തമിഴ്‍നാടിനെ പിടിച്ചുലച്ചതോടെ അവിടേക്കുള്ള കയറ്റുമതി നിലച്ചു. ഇതും വിലയിടിവിന് ആക്കം കൂട്ടി. തമിഴ്നാട്ടിലെ പലഭാഗങ്ങളിലും ജനജീവിതം സാധാരണ നിലയിലെത്താന്‍ ഇനിയും ദിവസങ്ങളെടുക്കും. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പ്രശ്നത്തില്‍ ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം. 'ഉള്ളിവില കൂടുമ്പോഴൊക്കെ മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കും. അഞ്ച് വര്‍ഷത്തിലൊരിക്കലൊക്കെയാവും അത് സംഭവിക്കുന്നത്. എന്നാല്‍ വില കുറഞ്ഞ് കര്‍ഷകര്‍ ആത്മഹത്യ ചെയ്തിട്ടും മാധ്യമങ്ങളോ സര്‍ക്കാറുകളോ തിരിഞ്ഞുനോക്കുന്നില്ലെന്ന് കര്‍ഷക നേതാവ് സി. നരസിംഹപ്പ പറഞ്ഞു'.
കൃഷി ചെയ്തുണ്ടാക്കുന്ന ഉള്ളി സംഭവിക്കാന്‍ നിലവില്‍ സംവിധാനങ്ങളൊന്നുമില്ല. അധികൃതരുടെ ഭാഗത്ത് നിന്ന് ശരിയായ മാര്‍ഗനിര്‍ദ്ദേശങ്ങളൊന്നും ലഭിക്കാതെ കൃഷി ചെയ്യുന്നതും വിപണിയില്‍ പ്രതിസന്ധി രൂക്ഷമാക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam