അമൃതസർ ഗ്രനേഡ് ആക്രമണം: ഇന്ത്യയുടെ ആരോപണം നിഷേധിച്ച് പാകിസ്ഥാൻ

By Web TeamFirst Published Nov 22, 2018, 6:28 PM IST
Highlights

അമൃതസർ ഗ്രനേഡ് ആക്രമണത്തില്‍ ഇന്ത്യയുടെ ആരോപണം നിഷേധിച്ച് പാകിസ്ഥാൻ. പാക്കിസ്ഥാനുമേൽ ആരോപണം ഉന്നയിക്കുന്നത് ഇന്ത്യയുടെ സ്ഥിരം പണിയാണെന്നും വിശദീകരണം.

ഇസ്ലാമാബാദ്: അമൃത്സറിലെ പ്രാർ‌ത്ഥനാ ഹാളിന് നേർക്ക് നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഇന്ത്യയുടെ ആരോപണം നിഷേധിച്ച് പാകിസ്ഥാൻ. പാക്കിസ്ഥാനുമേൽ ആരോപണം ഉന്നയിക്കുന്നത് ഇന്ത്യയുടെ സ്ഥിരം പണിയാണെന്നും വിശദീകരണം.

ആക്രമണത്തിൽ പ്രതികൾ ഉപയോഗിച്ചത് പാക് നിർമ്മിത​ ഗ്രനേഡാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്ഐയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ​ഗ്രനേഡ് നിർമ്മിച്ചത് പാകിസ്ഥാനിലാണെന്നും പ്രതികളിലൊരാളായ ബിക്രംജിത് സിംഗിനെ അറസ്റ്റ് ചെയ്തതായും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇയാളുടെ കൂട്ടാളിയായ അവ്താർ സിം​ഗിനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 

നവംബർ 18 ന് രാജസൻസിയിലെ നിരൻകരി ഭവന് നേർക്ക് നടന്ന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും ഇരുപത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കാശ്മീരിൽ സൈന്യത്തിന് നേർക്ക് പ്രയോഗിക്കുന്ന ഉഗ്രസ്ഫോടന ശേഷിയുള്ള ​ഗ്രനേഡാണ് പ്രാർത്ഥനാലയത്തിന് നേർക്ക് എറിഞ്ഞത്. ബൈക്കിലെത്തിയ രണ്ട് പേർ പ്രാർത്ഥനാഹാളിന് നേരെ ​ഗ്രനേഡ് എറിയുകയായിരുന്നു. ഇവരെക്കുറിച്ച് ഏതെങ്കിലും തരത്തിലുള്ള വിവരങ്ങൾ നൽകുന്നവർക്ക് മുഖ്യമന്ത്രി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. 

click me!