വിദേശകാര്യമന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇന്ത്യ പിന്‍മാറിയതിന് പിന്നാലെ ഇന്ത്യ പാക് ബന്ധം കൂടുതൽ വഷളാവുന്നു
ദില്ലി: വിദേശകാര്യമന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇന്ത്യ പിന്‍മാറിയതിന് പിന്നാലെ ഇന്ത്യ പാക് ബന്ധം കൂടുതൽ വഷളാവുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേരെടുത്ത് പറയാതെ വിമര്‍ശിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ചെറിയ മനുഷ്യര്‍ വലിയ പദവികളിലിരിക്കുന്നത് ജീവിതത്തിലുട നീളം താൻ കണ്ടിട്ടുണ്ടെന്നാണ് ഇമ്രാന്‍റെ വിമര്‍ശനം.
കാര്യങ്ങളെ വിശാലമായ കാണാൻ കഴിയാത്ത ചെറിയ മനുഷ്യര്‍ വലിയ പദവികളിലിരിക്കുന്നു. ഇതാണ് മോദിക്കെതിരായ പാക് പ്രധാനമന്ത്രിയുടെ പരിഹാസം. സമാധാന ചര്‍ച്ച വീണ്ടും തുടങ്ങണമെന്ന ആവശ്യത്തോട് ഇന്ത്യ പ്രതികരിച്ചത് ധിക്കാരത്തോടെയും നിഷേധാത്മകവുമായി. ഇന്ത്യയുടെ നിലപാട് നിരാശപ്പെടുത്തിയെന്നാണ് പാക് പ്രധാനമന്ത്രിയുടെ ട്വീറ്റ്. പ്രധാമന്ത്രിയായി മാസങ്ങള്‍ക്കുള്ളിൽ ഇമ്രാന്‍റെ തനി നിറം പുറത്തായെന്ന് കൂടിക്കാഴ്ചയിൽ നിന്നുള്ള പിന്‍മാറ്റം പ്രഖ്യാപിച്ചു കൊണ്ട് വിദേശകാര്യമന്ത്രാലയം തുറന്നടിച്ചിരുന്നു.
ഇമ്രാന്‍റെ ക്ഷണം സ്വീകരിച്ചാണ് ന്യൂയോര്‍ക്ക് വിദേശ കാര്യമന്ത്രിമാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഇന്ത്യ തീരുമാനിച്ചത്. ഭീകരവാദം ചര്‍ച്ച ചെയ്യാമെന്ന് പാക് പ്രധാനമന്ത്രി അറിയിച്ചതിനിലാണിത്. എന്നാൽ തൊട്ടു പിന്നാലെ കശ്മീരിൽ ഭീകരര്‍ പൊലീസുകാരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ഹിസ്ബുള്‍ കമാൻഡര്‍ ബുര്‍ഹാൻ വാണിയുടെ ചിത്രമുള്ള സ്റ്റാമ്പ് പാകിസ്ഥാൻ പുറത്തിറക്കിയതും ഇന്ത്യയെ പ്രകോപിച്ചു. ഇതോടെയാണ് 24 മണിക്കൂറിനുള്ള പാകിസ്ഥാനുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇന്ത്യ പിന്‍മാറിയത്.
ഇന്ത്യ പറയുന്ന കാരണങ്ങള്‍ വിശ്വസനീയമല്ലെന്നായിരുന്നു പാക് പ്രതികരണം . പ്രധാനമന്ത്രിയെ ഉന്നമിട്ടുള്ള പാക് പ്രധാനമന്ത്രിയുടെ പരിഹാസത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാവുകയാണ്