
ദില്ലി: നിക്ഷേപ പദ്ധതി ചർച്ചയ്ക്കിടെ കുവൈറ്റ് പ്രതിനിധിയുടെ പേഴ്സ് അടിച്ച് മാറ്റി പാക്കിസ്ഥാൻ ഉന്നത ഉദ്യോഗസ്ഥൻ. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ പാക്കിസ്ഥാൻ സർക്കാറിന് തല കുനിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. പാക്ക് മാധ്യമങ്ങളാണ് ഉദ്യോഗസ്ഥന്റെ മോഷണ ദൃശ്യങ്ങൾ പുറത്ത് വിട്ടത്.
പാക്കിസ്ഥാൻ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചക്ക് ശേഷം കുവൈറ്റ് പ്രതിനിധി തന്റെ പേഴ്സ് മറന്ന് വെച്ച് പോകുകയായിരുന്നു. ഈ തക്കം നോക്കി പാക്കിസ്ഥാനിലെ ക്ലാസ് 20 ഉദ്യോഗസ്ഥൻ പേഴ്സ് എടുത്ത് തന്റെ പോക്കറ്റിനുള്ളിൽ വെക്കുകയും ചെയ്തു. ആറ് സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്ത് വന്നിരിക്കുന്നത്.
സംഭവം വൈറലായതോടെ ഉദ്യോഗസ്ഥനെതിരെ കുവൈറ്റ് പ്രതിനിധി പരാതി നൽകിട്ടുണ്ടെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പേഴ്സ് കാണാത്തതിനെ തുടർന്ന് സ്ഥലത്തെ എല്ലാ മുറികളും അധികൃതർ അരിച്ച് പെറുക്കിയിരുന്നു. കൂടാതെ ഏതാനും ചില ഉദ്യോഗസ്ഥരെ ചോദ്യവും ചെയ്തു. തുടർന്ന് സിസിടിവി പരിശോധിക്കുകയും കള്ളനെ കയ്യോടെ പിടികൂടുകയുമായിരുന്നു. മോഷണ കുറ്റം ആദ്യം പാക് ഉദ്യോഗസ്ഥൻ നിഷേധിച്ചെങ്കിലും പിന്നീട് പേഴ്സ് തിരികെ കൊടുക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam